തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിലെ സംഘർഷത്തിന്റെ പേരിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഫിറോസിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. തുടർന്ന് ഫിറോസിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി.
അതേസമയം, പി കെ ഫിറോസിന്റെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് യൂത്ത് ലീഗ് നടത്തുന്നത്. യുഡിഎഫ് നേതാക്കളും വിമർശനവുമായി രംഗത്തുവന്നു. ഇടതുപക്ഷ ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു . പി കെ ഫിറോസിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സർക്കാർ നടപടി തീക്കളിയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു.
ജനവിരുദ്ധ നയങ്ങള്‍ കൈക്കൊളളുന്ന സംസ്ഥാനഭരണത്തിനു എതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കല്‍തുറുങ്കിലടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ചെയ്തിയാണെന്നും തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് റോഡ് ഉപരോധിച്ച നിരവധി യൂത്ത്ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്ത് തലത്തിലും പ്രകടനം നടത്താൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായിരുന്നു. പ്രവർത്തകരും പൊലീസും തമ്മിൽ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ഏറ്റുമുട്ടിയിരുന്നു. സമരക്കാർക്ക് നേരെ പൊലീസ് പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘടിച്ചുനിന്ന പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേർക്ക് പരിക്കേറ്റു.
കേസിൽ പി കെ ഫിറോസിനെ കൂടാതെ 28 പേർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഫിറോസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.