സാൻഹോസെ, കാലിഫോർണിയ: മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയ കാലിഫോർണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസിൽ പ്രതി അനില ബേബിക്കെതിരെയുള്ള നിയമനടപടികൾക്ക് സാന്ത് ക്ലാര കൗണ്ടി കോടതിയിൽ വിചാരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബർ 10-ന് (അമേരിക്കൻ സമയം) കേസ് കോടതി പരിഗണിച്ചപ്പോൾ, കേസിൽ ആദ്യ ഹിയറിങ് പൂർത്തിയായി. പ്രതിയായ അനില ബേബിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു.
മഞ്ഞനിറത്തിലുള്ള പ്രതികൾക്കുള്ള ജയിൽ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തിയ അനില, തലകുനിച്ചാണ് വിചാരണ നടപടികൾ നേരിട്ടത്. സായുധരായ പോലീസുകാരുടെ കനത്ത സുരക്ഷയിലാണ് ഇവരെ കോടതി മുറിയിൽ എത്തിച്ചത്. വിചാരണ നടപടികൾ പൂർത്തിയാക്കിയ കോടതി, കേസ് വിശദമായ വാദത്തിനായി നവംബർ 17-ലേക്ക് മാറ്റിവെച്ചു. അതുവരെ പ്രതി സാന്ത് ക്ലാര ജയിലിൽ തന്നെ തുടരും.
മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ക്രൂരമായ രണ്ടു കൊലപാതകങ്ങളാണ് നടന്നിരിക്കുന്നതെന്നും, ഒന്നാം ഡിഗ്രി കൊലക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുറഞ്ഞത് 50 വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണിത്. പ്രഥമദൃഷ്ട്യാ തെളിവുകൾ ശക്തമായതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വളരെ ചെലവേറിയ നിയമനടപടികളായതിനാൽ പ്രതി വക്കീലിനെ നിയമിക്കില്ലെന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി ക്രിമിനൽ അഭിഭാഷകൻ അറ്റോണി ഷോൺ മാത്യൂ ജോർജാണ് അനില ബേബിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. നിയമവ്യവസ്ഥ പ്രകാരം പ്രതിഭാഗത്തിന് അഭിഭാഷകനെ വെക്കാനുള്ള അവകാശമുള്ളതിനാൽ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് പ്രതിഭാഗം തങ്ങളുടെ നിലപാടുകൾ അറിയിച്ചത്. ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോണി മറീസ മക്കോയിനാണ് കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
കൊലപാതകം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും എന്തിനാണ് അടുത്ത സുഹൃത്തുക്കളായ രണ്ടുപേരെ പ്രതി ഇത്രയും ദാരുണമായി വധിച്ചതെന്ന കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂട്ടർ വിചാരണവേളയിൽ തുറന്നുസമ്മതിച്ചു. കൊല്ലപ്പെട്ട ആൻ മേരിയുടെയും അഞ്ജനാ ഹരിയുടെയും കുടുംബങ്ങൾ ഈ ചോദ്യത്തിന് മുന്നിൽ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണെന്നും, പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കപ്പുറം കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള തീവ്ര അന്വേഷണം തുടരുകയാണെന്നും അവർ വ്യക്തമാക്കി.
കേസിലെ പ്രധാന ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിലും പോലീസിന് നിർണ്ണായക മുന്നേറ്റം ലഭിച്ചിട്ടുണ്ട്. സാങ് ഹോസ പോലീസ് കൈമാറിയ വിവരങ്ങൾ പ്രകാരം, ഓഗസ്റ്റ് 28-ന് നടന്ന ആദ്യ കൊലപാതകത്തിന് ശേഷം തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ വീടിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രതിയായ അനില ബേബി ഡിലീറ്റ് ചെയ്തിരുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, തിടുക്കത്തിൽ അപ്പാർട്ട്‌മെന്റിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടെ സ്വന്തം ചെരിപ്പ് അവിടെ ഉപേക്ഷിച്ചതാണ് പ്രതിക്ക് വിനയായത്. ഈ ചെരിപ്പും ഫോറൻസിക് തെളിവുകളും കേസിലെ നിർണ്ണായക കണ്ണിയായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ആദ്യ കൊലപാതകത്തിന് ശേഷം വെറും 90 മിനിറ്റിനുള്ളിൽ (ഒന്നര മണിക്കൂർ) മിൽപിറ്റാസിലെ അപ്പാർട്ട്‌മെന്റിലേക്ക് എത്തിയ അനില, തൃശൂർ സ്വദേശിനി അഞ്ജനാ ഹരിയെ ഫോൺ വിളിച്ച് താഴേക്ക് വരുത്തുകയും തുടർന്ന് വാഹനം വേഗത്തിൽ ഓടിച്ചു കയറ്റി കൊലപ്പെടുത്തുകയും ചെയ്തു. രണ്ടു കൊലപാതകങ്ങളും കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണെന്ന് ശാസ്ത്രീയ ഫോറൻസിക് പരിശോധനകളിലൂടെ വ്യക്തമായിട്ടുണ്ടെന്ന് സാങ് ഹോസ പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കൊല്ലപ്പെട്ട ആൻ മേരി മാത്യു, അഞ്ജനാ ഹരി എന്നിവരുടെ ഭൗതികശരീരങ്ങൾ ഇതുവരെ നാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ബന്ധുക്കളെ കൂടുതൽ ദുഃഖത്തിലാഴ്ത്തുന്നു. അമേരിക്കയിലെ ഔദ്യോഗിക അന്വേഷണ നടപടികളും ഫോറൻസിക് പരിശോധനകളും പൂർത്തിയാകാത്തതാണ് മൃതദേഹങ്ങൾ വിട്ടുനൽകാൻ വൈകുന്നതിന് കാരണം. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
സാങ് ഹോസ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഈ വർഷം സാങ് ഹോസ നഗരത്തിൽ നടക്കുന്ന 17-ാമത്തെ കൊലപാതകമാണിത്. കൊലപാതകം നടക്കുമ്പോൾ പ്രതിയുടെ വസ്ത്രങ്ങളിൽ രക്തക്കറയും മുറിവുകളും ഉണ്ടായിരുന്നുവെന്നും, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മിൽപിറ്റാസ് പോലീസ് പ്രതിയെ പിടികൂടിയതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. രണ്ടു കുടുംബങ്ങളെയും അനാഥമാക്കിയ ഈ കടുംകൈ എന്തിനാണ് അനില ചെയ്തതെന്ന കാര്യത്തിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്.
പോലീസ് ചോദ്യം ചെയ്യലിൽ പ്രതി നൽകുന്ന വിവരങ്ങളും ഫോറൻസിക് റിപ്പോർട്ടുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിക്ക് മേൽ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തിയ സാഹചര്യത്തിൽ ഇനി വരാനിരിക്കുന്ന വിചാരണ ദിനങ്ങൾ കേസിൽ നിർണ്ണായകമാകും. അറ്റോണി വഴി പ്രതി എന്തൊക്കെ വാദങ്ങളായിരിക്കും കോടതിയിൽ ഉന്നയിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ശിക്ഷാവിധിയുടെ സ്വഭാവം നിർണ്ണയിക്കപ്പെടുക. നവംബർ 17-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേസിൽ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ സമർപ്പിക്കും. പ്രിയപ്പെട്ടവരുടെ ദാരുണമായ വേർപാടിൽ നീതിക്കായി കാത്തിരിക്കുകയാണ് ഇരു കുടുംബങ്ങളും ഒപ്പം അമേരിക്കയിലെ മലയാളി സമൂഹവും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.