കൊച്ചി: വിവാദമായ മുട്ടിൽ മരംമുറി വഞ്ചനാക്കേസിൽ പ്രതികൾക്ക് തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി റോജി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. കേസിൽ ചോറ്റാനിക്കര കോടതിക്ക് വിചാരണയുമായി മുന്നോട്ടുപോകാമെന്നും ആറുമാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വയനാട് സുൽത്താൻ ബത്തേരി കോടതിയിലുള്ള മരംമുറി കേസുകളിലെ നടപടികൾ പൂർത്തിയാകുന്നതുവരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ നിർത്തിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ പ്രധാന ആവശ്യം. എന്നാൽ വയനാട്ടിലെ കേസും എറണാകുളത്തെ വഞ്ചനാക്കേസും തികച്ചും വ്യത്യസ്തമാണെന്നും രണ്ടും വെവ്വേറെയായി തുടരാവുന്നതാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി തള്ളിയത്. ഈ മാസം 22 മുതൽ ചോറ്റാനിക്കര കോടതിയിൽ വിചാരണ നടപടികൾ പുനരാരംഭിക്കും.
മുട്ടിലിൽനിന്നും മറ്റ് പ്രദേശങ്ങളിൽനിന്നും അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിൽപന നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വ്യാജ പാസ് കാണിച്ച് കബളിപ്പിച്ചെന്ന പരാതിയിൽ അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത ഈ വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർ വിചാരണ നേരിടേണ്ടി വരും. സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മരംമുറി കേസിലെ നിയമനടപടികൾ കർശനമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.