കോഴിക്കോട്; ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പരിശീലകർ ഉൾപ്പെടെ മൂന്ന് അധ്യാപികമാർ പിടിയിലായ വടകര എംഡിഎംഎ കേസിൽ കഴിഞ്ഞ ദിവസം വടകര എൻടിപിഎസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട മരുതോങ്കര സ്വദേശി കീർത്തനയുടെ (31) ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെയാണ് കോടതി കീർത്തനയെ കസ്റ്റഡിയിൽ വിട്ടത്. സൈബർ സെല്ലിൽനിന്നു ലഭിച്ച തെളിവുകൾ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ വച്ചാണ് ചോദ്യം ചെയ്യൽ. മറ്റ് അക്കൗണ്ടുകൾ ഫോൺ നമ്പറുകൾ തുടങ്ങിയവയിലൂടെ കീർത്തന ലഹരിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.ലഹരി ഇടപാടിൽ കുട്ടികളെ ഉപയോഗിച്ചോ? വടകര എംഡിഎംഎ കേസിലെ മുഖ്യ ഇടപാടുകാരി കേസിൽ രണ്ടാം പ്രതിയായി ഉൾപ്പെടുത്തിയ പേരാമ്പ്ര ബിആർസിയിൽ സ്പെഷൽ എജ്യുക്കേറ്ററായി പ്രവർത്തിച്ചുവന്ന കീർത്തന തന്നെയാണെന്നാണ് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. സുഹൃത്തുകളായ മറ്റ് അധ്യാപികമാരെയും ലഹരി ഇടപാടിലേക്കു കൊണ്ടുവന്നതും കീർത്തനയാണെന്നാണു സൂചന. ലഹരി ഇടപാടുകൾ സംബന്ധിച്ച് ഇവർ നടത്തിയ ചാറ്റുകളും ചിത്രങ്ങളും കീർത്തനയുടെ ഫോണിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തി.
ലഹരി ഇടപാടുകൾക്ക് കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നു സംശയമുണ്ടെന്നും കീർത്തനയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ആ വിവരങ്ങൾ വ്യക്തമാകൂ എന്നും അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്.
അധ്യാപികമാർ ഉൾപ്പെട്ട കേസിൽ വിദ്യാർഥികളെ ലഹരികൈമാറ്റത്തിന് ഉപയോഗിച്ചെന്നു തെളിഞ്ഞാൽ കേസിൽ ഇതു സംബന്ധിച്ച മറ്റ് ഉപവകുപ്പുകൾ കൂടി ഉൾപ്പെടുത്തും. കീർത്തനയുടെ അക്കൗണ്ടിൽനിന്നു മറ്റ് പ്രതികളുടെ അക്കൗണ്ടിലേക്കു പണം അയച്ചതായി കണ്ടെത്തിയതായും അന്വേഷണസംഘത്തിലെ വടകര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.ഷമീർ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിക്കുന്നു.
ലഹരി ഇടപാടുകളിലൂടെ ലഭിച്ച പണം തന്നെയാണ് കീർത്തനയുടെ അക്കൗണ്ട് വഴി കൈമാറ്റം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ പെയ്മെന്റുകളാണ് പ്രതികൾ നടത്തിയതെന്നാണ് കണ്ടെത്തൽ. കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന വയനാട് ബത്തേരി സ്വദേശി ഷിന്റോ ഷിബുവിനെ തേടിയുള്ള അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നു.
മറ്റ് അധ്യാപികമാരുടെ ഫോണുകളും പരിശോധനയിൽ ലഹരി കേസുമായി ബന്ധമില്ലെന്നും തന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ അത് മനസ്സിലാകും എന്നുമാണ് കഴിഞ്ഞ ദിവസം കസ്റ്റഡി നടപടികളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ കോടതിക്കു മുൻപിലെത്തിയ മാധ്യമങ്ങളോട് കീർത്തന വിളിച്ചുപറഞ്ഞത്. അതേസമയം, ലഹരി കേസുമായി നേരിട്ടു പങ്കുള്ളയാൾ തന്നെയാണ് കീർത്തന എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽനിന്നു നേരിട്ട് കസ്റ്റഡിയിൽ എടുത്ത കീർത്തനയുടെ സ്മാർട്‌ഫോണിലെ വിവരങ്ങൾ അതു സൂചിപ്പിക്കുന്നതായാണു വിവരം. കേസിൽ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30) എന്നിവർ ഇതിനിടെ ഫോണിലെ വിവരങ്ങൾ മാറ്റിയിരുന്നതായി സൂചനയുണ്ടെന്നും അന്വേഷണസംഘം പറയുന്നു. അധ്യാപികമാരുടെ ഫോണുകൾ സൈബർ സംഘത്തിന്റെ പരിശോധനയ്ക്കു വിേധയമാക്കുന്നതോടെ ഈ വിവരങ്ങളും പുറത്തുവരുമെന്നാണു സൂചന. ∙
ജിജിലിന് പയ്യോളി കേസുമായും ബന്ധം വടകര എംഡിഎംഎ കേസിൽ ഇരിട്ടി കൂട്ടുപുഴ സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസിന്റെ അറസ്റ്റാണ് ഏറെ നിർണായകമായത്. അധ്യാപികമാരിൽനിന്നു ലഭിച്ച പണം ജിജിൽ വഴിയാണു പ്രധാന സൂത്രധാരനെന്നു കരുതുന്ന വയനാട് സ്വദേശി ഷിന്റോയ്ക്ക് അയച്ചതെന്നാണു കണ്ടെത്തിയത്. ഒരു ഓൺലൈൻ ഡെലിവറി എജന്റിന്റെ അക്കൗണ്ടിൽനിന്ന് ഒരു കോടിയോളം രൂപ ഇത്തരത്തിൽ ഇടപാടു നടത്തിയതാണ് കേസിലെ പ്രധാന വഴിത്തിരിവായത്. വടകര കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാരുമായും ജിജിൽ സാമ്പത്തിക ഇടപാടു നടത്തിയെന്നും പൊലീസിന് തെളിവു ലഭിച്ചു.കീർത്തന കൂടാതെ മേയ് 20 ന് പയ്യോളി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിലെ പ്രതി തുറശ്ശേരിക്കടവ് തെക്കെ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാന്(26) പണം അയച്ചു നൽകിയത് ജിജിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ പയ്യോളി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ജിജിനെ കൂട്ടുപ്രതിയാക്കിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് ഇർഫാന്റെ വീട്ടിൽ മേയ് 20 ന് പുലർച്ചെ 12.15ന് തിരച്ചിൽ നടത്തിയ പൊലീസ് കട്ടിലിനടിയിൽ ഒളിപ്പിച്ച പഴ്സിൽ നിന്നാണ് 13.56 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ∙ 3 ജില്ലകളിൽ ഇടപാട്; ഷിന്റോ–ജിജിൽ ബന്ധം പഠനകാലത്ത് വയനാട് സ്വദേശി ഷിന്റോ ഷിബുവിനായി പല ഇടങ്ങളിലായി അന്വേഷണസംഘത്തിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്. കേരളത്തിന് പുറത്തും സുഹൃത്തുക്കൾ ഏറെയുള്ള ഷിന്റോയെ പിടികൂടുന്നതോടെ ലഹരിക്കടത്തിലെ നിർണായക വിവരങ്ങൾ കണ്ടെത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഷിന്റോയുടെ നേതൃത്വത്തിൽ നിരവധി ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന.
വടകര കേസിൽ അറസ്റ്റിലായ ഷിജിൽ മംഗളൂരുവിൽ ഷിന്റോ പഠിച്ച സ്ഥാപനത്തിലെ സഹപാഠി ആയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. വ്യത്യസ്ത കോഴ്സുകളാണ് പഠിച്ചതെങ്കിലും പഠനകാലത്ത് തന്നെ ഇവർ എംഡിഎംഎ ഇടപാടുകൾ നടത്തിയിരുന്നതായാണ് സൂചന. ലഹരി ഉപയോഗിച്ചു വന്ന ഷിന്റോ പഠനം ഇടയ്ക്ക് നിർത്തിയതായും പിന്നാലെ സാമ്പത്തിക നേട്ടം കണ്ട് ലഹരി ഇടപാടുകളിൽ പങ്കാളിയായെന്നുമാണ് വിവരം. ബെംഗളൂരുവിൽ നിന്നും മറ്റും ലഹരി വൻതോതിൽ എത്തിച്ച് വിതരണം നടത്തി വന്നതിന്റെ പ്രധാന സൂത്രധാരൻ ഇരുപത്തിരണ്ടു വയസ്സുകാരനായ ഷിന്റോ ആണെന്നും അന്വേഷണസംഘം സംശയിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.