മുംബൈ: പ്രസിദ്ധമായ സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഈ കാലയളവിൽ ശേഖരിച്ച തുകയിൽ എന്തുകൊണ്ടാണ് വലിയ മാറ്റങ്ങൾ സംഭവിച്ചതെന്ന് കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ ഫഡ്‌നാവിസിനെ കണ്ട് 2023 മുതൽ 2026 വരെയുള്ള ക്ഷേത്രത്തിന്റെ സംഭാവന വിവരങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഒന്‍പത് ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഇതിന് പിന്നാലെ ക്ഷേത്ര സംഭാവനയിൽ വർധനയുണ്ടായെന്നും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ സദാ സർവാങ്കർ പറഞ്ഞു. ആഴ്ചയിൽ 50 ലക്ഷത്തോളം രൂപ ലഭിച്ചിരുന്നത് ഞൊടിയിടയിൽ 75 ലക്ഷം മുതൽ 95 ലക്ഷം രൂപ വരെയായി കുതിച്ചു. തിരക്കേറിയ സമയങ്ങളിൽ കലക്ഷൻ ഏകദേശം 1.5 കോടി രൂപയിലെത്തിയതായും റിപ്പോർട്ടുണ്ട്.
ഇതിന് പുറമേ സംഭാവന പെട്ടിയിലിടുന്നതിന് പകരം പൂജാരിമാർക്ക് പണം നേരിട്ട് നൽകുന്നതായും ട്രസ്റ്റ് കണ്ടെത്തി.
കാണിക്കപ്പണത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ക്ഷേത്ര ജീവനക്കാർ സംഭാവനകളിൽ നിന്ന് ഓരോ വർഷവും ഏകദേശം 18 കോടി രൂപ വീതം തട്ടിയെടുക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെയും ആരോപിച്ചു.
പിന്നാലെയാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രവും സംഭാവന കൊള്ളയുടെ നിഴലിലായത്. ഈ വർഷം 182 കോടി രൂപയാണ് ക്ഷേത്രത്തിന് ലഭിച്ച സംഭാവന. കഴിഞ്ഞ വർഷം ഇത് 137 കോടിയായിരുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കണക്കുകളിൽ വൈരുധ്യം കണ്ടെത്തിയതിനാൽ ക്ഷേത്ര ട്രസ്റ്റും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.