കൊച്ചി :അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിൽ അമ്മ പ്രസിഡന്റ് കൂടിയായ ശ്വേത മേനോനെതിരെ രമേശ് പിഷാരടി.
ജനപ്രതിനിധി കൂടിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷിയാക്കിയതെന്ന് പിഷാരടി പറഞ്ഞു. നിയമപരമായ അടിത്തറയോ ന്യായീകരണമോ ഇല്ലാതെയാണു തന്നെ ഈ കേസിൽ എതിർ കക്ഷിയാക്കി ചേർത്തിട്ടുള്ളതെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിഷാരടി പറയുന്നു.അമ്മയുടെ നടത്തിപ്പിന് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പിഷാരടിയെ എതിർകക്ഷിയാക്കി ശ്വേതയാണു കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കണമെന്നാണ് പിഷാരടിയുടെ ആവശ്യം.
അഡ്ഹോക് കമ്മിറ്റിയുടെ തലപ്പത്തുനിന്നു സ്വമേധയാ തന്നെ ഒഴിഞ്ഞിരുന്നുവെന്നും അതുകൊണ്ടു കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടുത്തേണ്ടെന്നും ആണ് സത്യവാങ്മൂലത്തിൽ പറയുന്നത്. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് ഒരു മണിക്കൂറിനുശേഷം പാലക്കാട്ടേക്ക് മടങ്ങിയെന്നും പിഷാരടി പറയുന്നു. അതിനുശേഷം അമ്മയിൽ എന്തൊക്കെ ഉണ്ടായെന്ന് അറിയില്ല.
പിന്നീട് ശ്വേത മേനോനു നേരെ കണക്കുകൾ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നു. തുടർന്ന് ശ്വേത അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവയ്ക്കുകയാണെന്ന് അറിയിച്ചശേഷം സ്ഥലത്തുനിന്നു പോയെന്ന് ചില മുതിർന്ന അംഗങ്ങൾ വിളിച്ചുപറഞ്ഞു. പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവച്ച സാഹചര്യത്തിൽ അടുത്ത കമ്മിറ്റി വരുന്നതു വരെ താൽക്കാലികമായി ഒരു അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുകയാണെന്നു മുതിർന്ന അംഗങ്ങൾ വിളിച്ചു പറഞ്ഞു. ഇതിനു നേതൃത്വം കൊടുക്കണമെന്ന് അഭ്യർഥിച്ചപ്പോൾ സംഘടനയുടെ നല്ലതിനു വേണ്ടി അക്കാര്യം സമ്മതിച്ചു.
ഇതിന്റെ പിറ്റേന്ന് അഡ്ഹോക് കമ്മിറ്റിയുടെ യോഗം ചേര്‍ന്നിരുന്നു. തുടർന്നാണ് ഈ പദവി തനിക്കു ചേരില്ലെന്നു മനസിലായത്. പ്രത്യേകിച്ച്, എംഎല്‍എ ആയിരിക്കുന്ന സാഹചര്യത്തിൽ. അഡ്ഹോക് കമ്മിറ്റിക്കു നേതൃത്വം കൊടുക്കാൻ തന്നോടു പറഞ്ഞ മുതിർന്ന അംഗങ്ങളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട് അമ്മയുടെ രേഖകളോ മിനിറ്റ്‌സോ കൈപ്പറ്റുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ല.
കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് ശ്വേത മേനോൻ തന്നെ എതിർകക്ഷിയാക്കി കേസ് കൊടുത്തിരിക്കുന്നതും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതും. ഈ സാഹചര്യത്തിൽ കേസിൽ എതിർകക്ഷിയാക്കാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും പിഷാരടി പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.