കൊച്ചി :ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ പേരിലുണ്ടായ സസ്പെൻഷന്‍ വിഷയത്തില്‍ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി.
തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. സസ്പെന്‍ഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അജിത് കുമാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിനോട് മറുപടി തേടി.ഹർജി അടുത്ത മാസം 20ന് ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും.തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നാണ് അജിത് കുമാർ വാദിച്ചത്. ഉത്തരവ് ഇറക്കേണ്ടിയിരുന്നത് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ പകരം ഗവർണറുടെ പേരിൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഇത് നിയമവിരുദ്ധമാണെന്നും അജിത് കുമാർ വാദിച്ചു. തനിക്ക് അടുത്തു തന്നെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെ നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ തന്നെ സസ്പെൻഡ് ചെയ്തു.
സസ്പെൻഷന് കാരണമായി പറയുന്ന കുറ്റങ്ങൾ താൻ ചെയ്തിട്ടില്ല. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണ്. അതുകൊണ്ട് സസ്പെൻഷൻ അടിയന്തരമായി സ്റ്റേ െചയ്യണമെന്നും ഹർജിയിൽ വിശദമായി വാദം കേൾക്കണം. മാത്രമല്ല, തനിക്കെതിരെ എസ്ഐടി അന്വേഷണം പോലും നിലനിൽക്കുന്നതല്ല. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തനിക്കെതിരെയുള്ള കേസ് അന്വേഷിച്ചത്. ഇത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. തന്റെ സസ്പെൻഷനു പിന്നിൽ മറ്റ് ഉദ്ദേശങ്ങളുണ്ട് തുടങ്ങിയ വാദങ്ങളും അജിത് കുമാർ മുന്നോട്ടു വച്ചു.
അതേ സമയം, അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല എന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. അജിത് കുമാർ കേസിൽ അന്യായമായി ഇടപെട്ടതിന്റെ തെളിവുകളുണ്ട്. കേസ് അട്ടിമറിച്ചു, ഗുരുതരമായ കുറ്റകൃത്യം ചെയ്തയാളാണ് അജിത് കുമാർ. ഇതുമൂലം ഇരകൾക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമായി. സസ്പെൻഡ് ചെയ്യാൻ പ്രഥമദൃഷ്ട്യാ കാരണം ഉണ്ടായാൽ മതി എന്നുമാണ് സർക്കാർ വാദിച്ചത്. ഹർജിയിൽ വാദമുഖങ്ങൾ ഉന്നയിക്കാൻ തയാറാണെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ്, അടിയന്തര സ്റ്റേ ഇല്ല എന്നു വ്യക്തമാക്കി വിശദമായ വാദത്തിന് ട്രൈബ്യൂണൽ ഹർജി മാറ്റിയത്.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ നവകേരള യാത്രക്കിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ നിലവിലെ എംഎൽഎ എ.ഡി.തോമസിനെയടക്കം മർദിച്ചു എന്നായിരുന്നു കേസ്. ഇത് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടപെട്ടു എന്ന പരാതി ഉയർന്നിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ എസ്പി എ.പി.ഷൗക്കത്തലിയെ അന്വേഷണ ഉദ്യോഗസ്ഥനായി എസ്ഐടി രൂപീകരിച്ചു.
തുടർന്ന്, ഷൗക്കത്തലി മേധാവിയായ എസ്‌ഐടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ കേസ് അന്വേഷണം അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടുവെന്ന വിവരങ്ങളുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.