തിരുവനന്തപുരം: ഏറ്റവും സുതാര്യമായി സർക്കാർ ഉദ്യോഗങ്ങളിലേക്കു നിയമനം നടത്താൻ ചുമതലപ്പെട്ട കേരള പബ്ലിക് സർവീസിൽ കമ്മിഷനിൽ (പിഎസ്‌സി) തന്നെ ‘ഇഷ്ടക്കാർക്ക്’ അടിമുടി വഴിവിട്ടു നിയമനം. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും എൽഡിഎഫ് നേതാക്കൾക്കും വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെ തിരുകിക്കയറ്റി.
പിഎസ്‌സിയുടെ തന്നെ റാങ്ക് പട്ടിക നിലനിൽക്കെയാണ് 10 ഓഫിസ് അറ്റൻഡന്റ് തസ്തിക കരാർ ജീവനക്കാർക്കായി മാറ്റിവച്ചത് തുടർന്നത്. ഇതിൽ ഒരാൾ പിഎസ്‌സി ചെയർമാന്റെ തന്നെ ഡ്രൈവറുടെ ഭാര്യ. മറ്റൊരാൾ, മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഗൺമാനായിരുന്ന, ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ പ്രതിയാക്കപ്പെട്ടയാളുടെ ഭാര്യാ സഹോദരൻ.
സിപിഎം പ്രവർത്തകനായ കോഴിക്കോട് സ്വദേശിക്ക് എൽഡിഎഫ് സർവീസ് സംഘടന ഭരിക്കുന്ന സൊസൈറ്റിക്കു കീഴിലെ കന്റീനിൽ ജോലി നൽകി. എന്നാൽ, ഓഫിസ് അറ്റൻഡന്റുമാരുടെ പട്ടികയിൽപെടുത്തി ഇയാൾക്കു ശമ്പളം നൽകുന്നതാകട്ടെ പിഎസ്‌സിയും. സഹകരണ സൊസൈറ്റിയിലെ എൽഡിഎഫ് യൂണിയൻ നേതാവിന്റെ സഹോദരിയുടെ മകനെ പിഎസ്‌സിയിൽ ഡ്രൈവറായും നിയമിച്ചു. ഈ നേതാവിന്റെ സഹോദരന്റെ മകനെ ഓഫിസ് അറ്റൻഡന്റായും തിരുകിക്കയറ്റി. സിപിഎം മുഖപത്രത്തിലെ ജീവനക്കാരന് അധിക സഹായമെന്ന നിലയിൽ പിഎസ്‌സിയുടെ പ്രസിദ്ധീകരണത്തിന്റെ ലേ ഔട്ട് ചുമതല കൂടി നൽകി. പിഎസ്‌സിയിലെത്തി ജോലി ചെയ്യുന്ന ഇയാൾക്ക് മാസം നൽകുന്നത് 22,000 രൂപ.
പിഎസ്‌സിയിലേക്ക് ഓഫിസ് അറ്റൻഡന്റുമാരെ നിയമിക്കാൻ റാങ്ക് പട്ടിക നിലവിലില്ലാതിരുന്ന 9 വർഷത്തിനു മുൻപാണ് വേണ്ടപ്പെട്ടവരെ കരാർ ജീവനക്കാരായി നിയമിച്ചത്. എന്നാൽ, സെക്രട്ടേറിയറ്റ്, പിഎസ്‌സി, ലോക്കൽ ഫണ്ട് ഓഡിറ്റ്, അഡ്വക്കറ്റ് ജനറൽ ഓഫിസ് എന്നിവിടങ്ങളിലെ ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്ക് പൊതു റാങ്ക്പട്ടിക നിലവിൽ വന്നിട്ടും ഇതിൽ നിന്ന് നിയമിക്കാൻ പിഎസ്‌സി തയാറായില്ല. പകരം ഇവർക്ക് ഓരോ വർഷവും കരാർ പുതുക്കി നൽകുകയാണ്. ഇതിനെതിരെ ഉദ്യോഗാർഥികളും ജീവനക്കാരും പരാതി നൽകിയിട്ടും പിഎസ്‌സി ചെയർമാനോ അംഗങ്ങളോ അനങ്ങിയില്ല. ഉന്നതരുമായി അടുത്ത ബന്ധമുള്ളതിനാൽ ചില സെക്‌ഷനുകൾ അടക്കിഭരിക്കുന്നതു പോലും കരാർ ജീവനക്കാരാണ്. പിഎസ്‌സി എസ്റ്റാബ്ലിഷ്മെന്റ് സെക്‌ഷനിലെ മറ്റ് ഓഫിസ് അറ്റൻഡന്റുമാരെ നിയന്ത്രിക്കുന്നതിനുള്ള ചുമതല പിണറായിയുടെ ഗൺമാനായിരുന്നയാളുടെ അളിയനാണ്.
കരാർ നിയമനങ്ങൾ ആണെങ്കിൽ പോലും അത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടിക വാങ്ങി വേണമെന്ന സർക്കാർ ഉത്തരവു കാറ്റിൽപറത്തിയാണ് പിഎസ്‌സി വഴിവിട്ടു ബന്ധുനിയമനം നടത്തിയത്. എൽഡിഎഫ് സർക്കാരിനു തുടർഭരണം കിട്ടിയതിനു പിന്നാലെ പിഎസ്‌സിയിലെ എല്ലാ വിഭാഗങ്ങളും പൂർണമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടതോടെയാണ് പരീക്ഷാ അട്ടിമറി പരാതികൾ വ്യാപകമായത്. മുൻപ് ആരോപണങ്ങൾ പിഎസ്‌സി യോഗത്തിൽ ഉന്നയിക്കാൻ അംഗങ്ങൾ തയാറാകുമായിരുന്നു. ഇപ്പോൾ ആകെയുള്ള 16 അംഗങ്ങളും എൽഡിഎഫ് നോമിനികളാണ്. അതിനാൽ യോഗങ്ങളിൽ എതിരഭിപ്രായം ഉയരാറില്ല. അഭിമുഖങ്ങളിൽ മാർക്കിടുന്നതും പരസ്പര ധാരണയനുസരിച്ചാണ്. ഇപ്പോൾ 5 പിഎസ്‌സി അംഗങ്ങളുടെ ഒഴിവുണ്ട്. ഇൗ ഒഴിവ് യുഡിഎഫ് സർക്കാരാണു നികത്തേണ്ടത്. ആ നിയമനമാകട്ടെ വീതംവയ്ക്കൽ പൂർത്തിയാകാത്തതിനാൽ വൈകുകയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.