കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ ഹൈക്കോടതിയിൽ. യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി.
തന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കുക, പരാതിയിൽ കേസെടുത്ത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിലുള്ളത്.
വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങളാണ് ലക്ഷ്മിപ്രിയ വിഡിയോയിൽ ഉന്നയിച്ചിട്ടുള്ളതെന്ന് അൻസിബ ഹർജിയിൽ പറയുന്നു. ലക്ഷ്മിപ്രിയയ്ക്കു പുറമേ യുട്യൂബ് ചാനലിന്റെ ഉടമ, നടി ശ്വേതാ മേനോൻ എന്നിവർ ചേർന്നു തനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം പരാമർശങ്ങളെന്ന് അൻസിബ പറയുന്നു. അപകീർത്തികരമായ പ്രചാരണം മൂലം തനിക്ക് രക്തസമ്മർദം ഉയരുകയും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തെന്ന് അൻസിബ പറയുന്നു.
യുട്യൂബ് ചാനൽ വഴി തനിക്കെതിരെയുള്ള പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് ജൂൺ 26 ന് പാലാരിവട്ടം പൊലീസിലും തുടർന്ന് ജൂൺ 29 ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനും അൻസിബയുടെ മൊഴി രേഖപ്പെടുത്താനുമായിരുന്നു കോടതി നിർദേശം. ഇത് ചോദ്യം ചെയ്താണ് അൻസിബയുടെ ഹർജി.
തന്റെ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ബിഎൻഎസിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് പൊലീസിനു നേരിട്ടു കേസെടുക്കാവുന്ന ഗൗരവകരമായ കുറ്റങ്ങളാണെന്ന് അൻസിബ പറയുന്നു. സുപ്രീം കോടതി വിധികളുടെ ലംഘനമാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെന്നും ഹർജിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.