തിരുവനന്തപുരം: ഓണക്കാലത്തെ പ്രതിസന്ധി ഒഴിവാക്കാൻ കെഎസ്ഇബിക്ക് 510 മെഗാവാട്ട് വൈദ്യുതി ലഭിക്കും. പിടിച്ചുനിൽക്കാൻ സെപ്റ്റംബറിലേക്കു 3 തവണ ടെൻഡർ നൽകിയിട്ടും കരാറിലെത്താനായില്ല. ഉത്തരേന്ത്യയിൽ കാലാവസ്ഥ ചതിച്ചില്ലെങ്കിൽ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്ന കണക്കുകൂട്ടലിൽ പുതിയ കരാറുകൾക്കായി കെഎസ്ഇബി ശ്രമം തുടരുകയാണ്.
310 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്തും 200 മെഗാവാട്ട് വൈദ്യുതി 24 മണിക്കൂറും ലഭ്യമാകുന്ന 2 കരാറുകൾ ഉള്ളതിനാൽ ഓഗസ്റ്റിലെ വൈദ്യുതി ആവശ്യം നേരിടാൻ കഴിയുമെന്നാണ് കെഎസ്ഇബി കരുതുന്നത്. അധികമായി ആവശ്യമുള്ളത് തത്സമയ വിപണിയിൽ നിന്നു വാങ്ങാമെന്നും കരുതുന്നു. സെപ്റ്റംബറിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ആവശ്യം വർധിക്കാൻ സാധ്യതയുള്ളതിനാലാണ് കെഎസ്ഇബി നടത്തിയ റീടെൻഡറുകളിൽ ആരും പങ്കെടുക്കാഞ്ഞത്. ആദ്യം ക്ഷണിച്ച ടെൻഡറിൽ യൂണിറ്റിന് 12 രൂപയിലധികം ആവശ്യപ്പെട്ടതിനാൽ റദ്ദാക്കി.
ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കരാർ മാത്രമാണ് സെപ്റ്റംബറിൽ ഉള്ളത്. വേനൽക്കാലത്ത് വായ്പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട കാലാവധി സെപ്റ്റംബറിൽ അവസാനിക്കുമെന്ന ആശ്വാസമുണ്ട്.
2028 മുതൽ കൂടുതൽ സൗര വൈദ്യുതി
സംസ്ഥാനത്ത് 2028 ഏപ്രിൽ 1 മുതൽ പീക്ക് സമയത്ത് 100 മെഗാവാട്ട് വീതം 4 മണിക്കൂറും പകൽ സമയത്ത് 200 മെഗാവാട്ടും വൈദ്യുതി ലഭ്യമാകാനുള്ള കരാറിന് അംഗീകാരമായി. സോളർ എനർജി കോർപറേഷൻ (സെകി) മുഖേനയുള്ള കരാർ പ്രകാരം സൗരോർജം ലഭ്യമാകുന്ന സമയത്ത് പരമാവധി 200 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക.
രാത്രി കേരളത്തിനു പുറത്തു സ്ഥാപിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിൽ (ബെസ്) നിന്ന് 100 മെഗാവാട്ട് വീതം വൈകിട്ട് 6 നും രാത്രി 12 നും ഇടയിൽ കെഎസ്ഇബി ആവശ്യപ്പെടുന്ന 4 മണിക്കൂറുകളിൽ ലഭിക്കും. യൂണിറ്റിന് 2.86 രൂപയാണ് നിരക്ക്. സെകിക്ക് 7 പൈസ ട്രേഡിങ് ചാർജ് നൽകുമ്പോൾ ആകെ നിരക്ക് യൂണിറ്റിന് 2.93 രൂപയാകും. ഈ വൈദ്യുതിക്ക് പ്രസരണ ചാർജ് നൽകേണ്ട. പീക്ക് സമയത്ത് പ്രതിവർഷം 14.6 കോടി യൂണിറ്റ് വൈദ്യുതിയാണ് ഈ കരാറിലൂടെ ലഭിക്കുക.
കെഎസ്ഇബിക്ക് കൂടുതൽ വൈദ്യുതി ആവശ്യമുണ്ടെങ്കിൽ ഈ പദ്ധതിയിൽ നിന്ന് അനുവദിക്കാമെന്ന സെകിയുടെ വാഗ്ദാനം ചർച്ച ചെയ്യാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. പ്രസരണ ചാർജിലെ ഇളവ് 2028 ജൂൺ 30 ന് അവസാനിക്കും. എത്രയും വേഗം ഇത്തരം കരാറുകൾ കണ്ടെത്തി പദ്ധതി പൂർത്തിയാക്കാൻ ബോർഡ് ഇടപെടണമെന്നും കമ്മിഷൻ നിർദേശം നൽകി.
ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതിയുടെ നിരക്ക്: ഹർജി തള്ളി
ഗാർഹിക സൗരോർജ ഉൽപാദകർ (പ്രൊസ്യൂമർ) സ്വന്തം ഉപയോഗം കഴിഞ്ഞ് ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതിക്ക് കെഎസ്ഇബി നൽകേണ്ട വില 3.26 രൂപയായി റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചതു ചോദ്യം ചെയ്ത് പ്രൊസ്യൂമർമാരുടെ കൂട്ടായ്മയെ പ്രതിനിധീകരിച്ച് സമർപ്പിച്ച ഹർജി റഗുലേറ്ററി കമ്മിഷൻ തള്ളി. കെഎസ്ഇബിയുടെ ശരാശരി വൈദ്യുതി വാങ്ങൽ വിലയായ (എപിപിസി) 4.34 രൂപയാണ് യഥാർഥത്തിൽ ലഭിക്കേണ്ടതെന്നായിരുന്നു വാദം. എന്നാൽ, രാജ്യത്തു തന്നെ പ്രൊസ്യൂമർമാർക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കുകളിലൊന്ന് കേരളത്തിലേതാണെന്നു കമ്മിഷൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.