കൊട്ടാരക്കര: മുക്കോണി മുക്കിൽ 3 പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറിയുടെ ഡ്രൈവർ അപകട സമയത്തു ഫോൺ ചെയ്തുകൊണ്ടാണു വാഹനം ഓടിച്ചതെന്നും ലോറി അമിത വേഗത്തിലായിരുന്നെന്നും മോട്ടർ വാഹന വകുപ്പ് അധികൃതരുടെ റിപ്പോർട്ട്. ദുരന്തത്തിന് ഏഴ് സെക്കൻഡ് മുൻപു മുതൽ 55 സെക്കൻഡ് നേരം ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതായാണു റിപ്പോർട്ടിലുള്ളത്. പൊലീസിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹായത്തോടെയാണു മോട്ടർ വാഹന വകുപ്പ് അധികൃതർ ശാസ്ത്രീയ പരിശോധനകൾ നടത്തിയത്. ട്രാൻസ്പോർട്ട് കമ്മിഷണർക്കു സമർപ്പിച്ച റിപ്പോർട്ടിലാണു വാഹനാപകടം സംബന്ധിച്ചു ഗുരുതര വിവരങ്ങൾ ഉള്ളത്.
അമിത വേഗത്തിൽ അമിത ലോഡുകളുമായി ടിപ്പർ ലോറികൾ പായുന്നതു കിഴക്കൻമേഖലയിലെ പതിവ് കാഴ്ചയാണ്. മുക്കോണി മുക്കിൽ അപകടത്തിൽപ്പെട്ട ലോറിക്കു പിന്നാലെ നിറയെ മണ്ണും കയറ്റി 5 ടിപ്പർ ലോറികൾ ഉണ്ടായിരുന്നതായാണു നാട്ടുകാർ പൊലീസിനു നൽകിയ മൊഴി. അപകടം നടന്നയുടൻ ഈ ലോറികൾ വഴി തിരിഞ്ഞു പോയെന്നാണു കരുതുന്നത്. കൊട്ടാരക്കര നഗരസഭ വീട് നിർമാണത്തിന് നൽകിയ പാസിലാണ് അപകടത്തിൽപ്പെട്ട ടിപ്പറിലേക്കു മണ്ണെടുത്തത്. ആദ്യ ലോഡ് മണ്ണാണു ലോറിയിൽ കടത്തിയതെന്നാണു ജില്ലാ ഭരണകൂടം പറയുന്നത്. എന്നാൽ, പിന്നാലെ എത്തിയ ലോറികൾ മണ്ണ് എവിടെ നിന്നാണു കയറ്റിയതെന്നു നാട്ടുകാർ ചോദിക്കുന്നു.
അപകടസമയത്ത് ടിപ്പർ ലോറി ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ആരെയൊക്കെ ഫോൺ ചെയ്തു എന്ന അന്വേഷണവും പ്രസക്തമാണ്. മണ്ണ് മാഫിയയുടെ പ്രവർത്തനങ്ങൾ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണെന്നാണു പൊലീസ് പറയുന്നത്. മണ്ണുമായി യാത്ര ചെയ്യുമ്പോൾ എവിടെയെങ്കിലും പൊലീസ് പരിശോധനകൾ നടന്നാൽ കൃത്യമായ വിവരങ്ങൾ മാഫിയയുടെ ആളുകൾ കൈമാറും. വാഹനം റോഡ് വശത്തേക്ക് ഒതുക്കി പരിശോധന കഴിയും വരെ കാത്തു നിൽക്കുകയാണു ചെയ്യുന്നത്.കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടത്തിനു ശേഷവും അമിതലോഡുമായി ലോറികൾ പായുന്നതായി പരിശോധനകളിൽ കണ്ടെത്തി. ഇതു തടയാൻ കലക്ടറുടെ നിയന്ത്രണത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് വേണമെന്നാണ് ആവശ്യം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.