ഒടുവിൽ മൗനം വെടിഞ്ഞ് പ്രസിഡന്റ് ശ്വേത മേനോൻ; "സംഘടനയെ തകർക്കാൻ ചില നിക്ഷിപ്ത താല്പര്യക്കാർ മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് യോഗത്തിനെത്തിയത്"

താരസംഘടനയായ ‘അമ്മ’യിൽ ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന കരുതിയാണ് ഇത്രയും ദിവസം താൻ നിശബ്ദത പാലിച്ചതെന്നും എന്നാൽ തന്റെ അന്തസ്സിനെ നിരന്തരം ലക്ഷ്യം വച്ച് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ തുറന്നുപറച്ചിലുമായി രംഗത്തെത്തുന്നതെന്നും ശ്വേത വ്യക്തമാക്കി. തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി താൻ പടിയിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് താരം.  


താൻ ജനങ്ങളെ വഞ്ചിച്ചുവെന്നും 'അമ്മ'യെ അനാഥമാക്കിയെന്നുമുള്ള പുതിയ പ്രചാരണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ ശ്വേത മേനോൻ, സംഘടനയെ തകർക്കാൻ ചില നിക്ഷിപ്ത താല്പര്യക്കാർ മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് യോഗത്തിനെത്തിയതെന്ന് ആരോപിച്ചു. നിലവിലെ താല്കാലിക അഡ്ഹോക് കമ്മിറ്റി ജനറൽ ബോഡിയുടെ തീരുമാനപ്രകാരമാണ് വന്നതെന്ന വാദത്തെ ശ്വേത ശക്തമായി ചോദ്യം ചെയ്തു. അടുത്ത തിരഞ്ഞെടുപ്പ് ഔദ്യോഗികമായി നടക്കുന്നത് വരെ തങ്ങളുടെ കമ്മിറ്റിക്ക് മാത്രമാണ് നിയമപരമായ നിലനിൽപ്പുള്ളതെന്നും അഡ്ഹോക് കമ്മിറ്റിയെന്ന് അവകാശപ്പെടുന്ന ചിലർ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.

‘‘ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് ‘അമ്മ’യ്ക്ക് വേണ്ടിയായിരുന്നു. ഞാൻ മിണ്ടാതിരുന്നാൽ ‘അമ്മ’യെ ചുറ്റപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, എന്റെ അന്തസ്സിനെ നിരന്തരം ലക്ഷ്യം വെക്കുകയും അത് തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നതുകൊണ്ട്... എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല.


ഇന്ന് അവർ പറയുന്നു, ഞാൻ ജനങ്ങളെ വഞ്ചിച്ചു... ‘അമ്മ’യെ അനാഥമാക്കി എന്നൊക്കെ. അല്ല. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ‘അമ്മ’യെ അനാഥമാക്കിയിട്ടുമില്ല. 21.06.2026-ന് നടന്ന ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഞങ്ങളുടെ കമ്മിറ്റി രാജിവപ്പിക്കണം എന്ന മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയുമായിട്ടാണ് ചിലർ (വ്യക്തമായി പറഞ്ഞാൽ ‘അമ്മ’യിലെ 10-15 അംഗങ്ങൾ) ആ മീറ്റിങിലേക്ക് വന്നത്.

അവർ അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന, മുൻകൂട്ടി പ്രിന്റ് ചെയ്ത ഒരു പ്രമേയം തയാറാക്കി വിതരണം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ ഒട്ടനവധി വ്യാജ ആരോപണങ്ങൾ അതിലുണ്ടായിരുന്നു. ഞങ്ങളുടെ മേൽ ചുമത്തിയ ഓരോ ആരോപണങ്ങൾക്കും കൃത്യമായ, വസ്തുതാപരമായ, നിയമപരമായി നിലനിൽക്കുന്ന മറുപടികൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു.

ആ പ്രമേയം എനിക്ക് കൈമാറിയെങ്കിലും, ‘അമ്മ’യുടെ ബൈലോ ആർട്ടിക്കിൾ XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയം പാസ്സായിട്ടുമില്ല, അതിന് യാതൊരു നിയമബലവുമില്ല.

ഇന്ന് അവർ അവകാശപ്പെടുന്നത്, ജനറൽ ബോഡിയുടെ തീരുമാനപ്രകാരമാണ് അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നത് എന്നാണ്.

എനിക്ക് അവരോട് ഇത് ചോദിക്കാനുണ്ട്-

∙അമ്മയുടെ ബൈലോയിൽ (By-law) എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്?

∙ബൈലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്?

ബൈലോ വളരെ വ്യക്തമായി പറയുന്നുണ്ട്…… ഒരു കമ്മിറ്റി പൂർണ്ണമായും ഔദ്യോഗികമായി രാജി വച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്.

ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്കും ഭരണസമിതിക്കും മാത്രം ഈ നീതി ലഭിക്കാത്തത്? ചില താല്പര്യക്കാർ എങ്ങനെയാണ് ഞങ്ങൾക്ക് മാത്രം വേറൊരു നിയമം അടിച്ചേൽപ്പിക്കുന്നത്? ‘അമ്മ’യുടെ ബൈലോ പ്രകാരം ഇവിടെ ഒരൊറ്റ കമ്മിറ്റിക്ക് മാത്രമേ നിലനിൽപ്പുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. അടുത്ത തിരഞ്ഞെടുപ്പ് നടന്ന് (ജനറൽ ബോഡിയുടെ തീരുമാനപ്രകാരം) ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുന്നതുവരെ ഈ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്.

അതുകൊണ്ട്, അഡ്ഹോക് കമ്മിറ്റിയാണെന്ന് അവകാശപ്പെട്ട് മറ്റാരെങ്കിലും രംഗത്തുവരുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്, അവർ ‘അമ്മ’യിലെ അംഗങ്ങളെ വ്യക്തമായി തെറ്റിദ്ധരിപ്പിക്കുകയാണ്.

‘അമ്മ’ ഒരു ചാരിറ്റി സംഘടനയാണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്. വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞിട്ട് ഇന്നുവരെ, അമ്മയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല.

ജൂലൈ ഒന്നിന് നൽകേണ്ട 'കൈനീട്ടം' ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്. സഞ്ജീവിനി, മെഡിക്കൽ ഇൻഷുറൻസ്… ഇതെല്ലാം ഞങ്ങൾ കൃത്യമായി ചെയ്യുന്നുമുണ്ട്. എന്റെ മൗനം മുതലെടുത്ത് ‘അമ്മ’യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കുറ്റാരോപിതരായ ചില താല്പര്യക്കാർ ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല.

എന്ന് സ്വന്തം,

ശ്വേത മേനോൻ

പ്രസിഡന്റ്, അമ്മ’’


'അമ്മ' സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ വച്ച് മുൻ ഭരണസമിതി പരസ്യമായി രാജി പ്രഖ്യാപിച്ചെങ്കിലും, മുൻ പ്രസിഡന്റ് ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക രാജിപ്പത്രിക ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി ഇന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സംഘടന നേരിടുന്ന പ്രതിസന്ധികളെയും അസൗകര്യങ്ങളെയും കുറിച്ച് അഡ്ഹോക്ക് കമ്മിറ്റി കൺവീനറും എം.എൽ.എയുമായ രമേശ് പിഷാരടിയും, കമ്മിറ്റി അംഗമായ കെ.ബി. ഗണേഷ് കുമാറും പ്രതികരിക്കുകയുണ്ടായി. പൊതുയോഗത്തിലെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്നും, എല്ലാ അംഗങ്ങളും അത് അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശ്വേതാ മേനോൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !