തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരേ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രക്കിടെ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകും.
പ്രത്യേക അന്വേഷണസംഘം നൽകിയ റിപ്പോർട്ടിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിയമോപദേശം തേടിയിട്ടുണ്ട്. എന്ത് നടപടി വേണമെന്നതു സംബന്ധിച്ചാണ് ഉപദേശം തേടിയതെന്നറിയുന്നു.
കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന അജിത് കുമാർ ഇടപെട്ടു എന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയെന്ന മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അജിത് കുമാറിനെതിരേയുള്ള നടപടി വൈകുന്നതിനെതിരേ കെ.സി. വേണുഗോപാൽ എം.പി. ഉൾപ്പെടെ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഡി.ജി.പി.യായി സ്ഥാനക്കയറ്റം ലഭിക്കാനാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
അജിത് കുമാറിനെ സംരക്ഷിക്കേണ്ടെന്നും നടപടിവേണമെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാട്.
രക്ഷാപ്രവർത്തനം കൂടാതെ തൃശ്ശൂർ പൂരം കലക്കൽ, ആർ.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളിൽ കോൺഗ്രസ് എ.ഡി.ജി.പി.ക്കെതിരേ അന്ന് രംഗത്തെത്തിയിരുന്നു.
എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. 23-നാണ് പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ, ഈ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടില്ല. അടുത്തയാഴ്ച കൈമാറുമെന്നാണ് സൂചന. റിപ്പോർട്ട് ചോദിച്ചു വാങ്ങേണ്ടതില്ലെന്നും പോലീസ് മേധാവിയുടെ പരിശോധനയ്ക്കുശേഷം കൈമാറുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
അഗ്നിരക്ഷാസേന മേധാവി ഡി.ജി.പി. നിതിൻ അഗർവാൾ 31-ന് വിരമിക്കുകയാണ്. അതോടെ ഡി.ജി.പി. പദവിയിലേക്ക് അജിത് കുമാർ പരിഗണിക്കപ്പെടും. എന്നാൽ, ‘രക്ഷാപ്രവർത്തന’ക്കേസിൽ അതിനുമുൻപേ നടപടിയുണ്ടായാൽ സ്ഥാനക്കയറ്റം നഷ്ടപ്പെടാനും നിലവിൽ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.