ന്യൂഡല്‍ഹി: കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും വിലക്കുകള്ക്കുമിടയിലും ഈ വര്‍ഷം തന്നെ താന്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
ഇന്ത്യയില്‍ അഭയം തേടിയതിന് ശേഷം മാധ്യമങ്ങൾക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അവാമി ലീഗ് അധ്യക്ഷ തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിലെ പ്രത്യേക ട്രൈബ്യൂണല്‍ തനിക്ക് വിധിച്ച വധശിക്ഷ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഹസീന ആരോപിച്ചു.എനിക്കെതിരെയുള്ള കോടതിവിധി നീതിയല്ല. അത് പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതുമാണ്. അവാമി ലീഗിനെ നേതൃരഹിതമാക്കാന് ജുഡീഷ്യറിയെ രാഷ്ട്രീയ പ്രതികാരത്തിനുള്ള ആയുധമാക്കുകയാണ് നിലവിലെ ഭരണകൂടം ചെയ്യുന്നത്. ഇത്തരം ശ്രമങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം അവ പരാജയപ്പെട്ടു, ഇനിയും പരാജയപ്പെടും,' ഷെയ്ഖ് ഹസീന പറഞ്ഞു.
മടങ്ങിവരവ് തന്റെ വ്യക്തിപരമായ അധികാരമോഹമല്ലെന്നും മറിച്ച് ബംഗ്ലാദേശിലെ ജനങ്ങളുടെ രാഷ്ട്രീയ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ജനാധിപത്യവും നിയമവാഴ്ചയും തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.തനിക്കെതിരെ ഉയര്‍ന്നുവരുന്ന വധശിക്ഷാ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് ഹസീന കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ മരണത്തെ ഭയപ്പെടുന്നില്ല. 1975-ല്‍ എനിക്ക് എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഏതാണ്ട് മുഴുവന്‍ കുടുംബത്തെയും നഷ്ടപ്പെട്ടു. 2004 ഓഗസ്റ്റ് 21-ന് ഗ്രനേഡ് ആക്രമണത്തിലൂടെ എന്നെ വധിക്കാനും ശ്രമം നടന്നു.
എല്ലാ ഗൂഢാലോചനകളെയും തകര്‍ത്തെറിഞ്ഞ് ഞാന്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്കൊപ്പം നിന്നു. ജനവിധിയിലൂടെ അഞ്ച് തവണ പ്രധാനമന്ത്രിയായി രാജ്യം ഭരിക്കാന്‍ എനിക്ക് സാധിച്ചു. അതുകൊണ്ട് എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ഈ വര്‍ഷം തന്നെ ഞാന്‍ എന്റെ രാജ്യത്തേക്ക് മടങ്ങുക തന്നെ ചെയ്യും,' ഹസീന ഉറപ്പിച്ചു പറഞ്ഞു.
രാജ്യത്ത് നിലവിലുള്ള ഭരണകൂടത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങളില്‍ അവര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ ആത്മാവിന് വിരുദ്ധമാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
2024 ഓഗസ്റ്റില്‍ നടന്ന ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്നാണ് 15 വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് വിടേണ്ടി വന്നത്. തുടര്‍ന്ന് നവംബറില്‍ ബംഗ്ലാദേശിലെ പ്രത്യേക കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. നിലവില്‍ അവാമി ലീഗിന് രാജ്യത്ത് വിലക്കുണ്ടെങ്കിലും പാര്‍ട്ടിക്ക് ഇപ്പോഴും ശക്തമായ ജനപിന്തുണയുണ്ടെന്നും ഹസീന അഭിമുഖത്തില്‍ അവകാശപ്പെട്ടു.
രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിവാദങ്ങളും തുടരുന്നതിനിടെയെത്തിയ ഈ പ്രസ്താവന ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 2024ല്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ശക്തമായതിനെ തുടര്‍ന്ന് ഷെയ്ഖ് ഹസീന അധികാരം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു.
അതിന് ശേഷം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തെരഞ്ഞെടുപ്പുകളും അധികാരമാറ്റവും രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ഹസീനയുടെ പാര്‍ട്ടിയായ ആവാമി ലീഗിന്റെ രാഷ്ട്രീയ ഭാവിയും രാജ്യത്ത് തുടരുന്ന നിയമ-രാഷ്ട്രീയ വിവാദങ്ങളും ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.
ഹസീന തിരിച്ചുവരുമെന്ന പ്രഖ്യാപനം ബംഗ്ലാദേശിലെ നിലവിലെ ഭരണകൂടത്തിനും പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മടങ്ങിവരവ് യാഥാര്‍ഥ്യമാകുകയാണെങ്കില്‍ രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വീണ്ടും വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒരുപക്ഷേ അവാമി ലീഗിന്റെ ഉയിര്ത്തെഴുന്നേല്പ്പിനും അവരുടെ തിരിച്ചുവരവ് കാരണമായേക്കാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.