കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി പാർട്ടിയിൽ വൻ പിളർപ്പിലേക്ക്.
പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജി തൃണമൂൽ കോൺഗ്രസിന്റെ 58 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കർ രവീന്ദ്രനാഥ് ബോസിന് കത്ത് നൽകി. ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായും അഖ്രുജ്ജമാനെ ചീഫ് വിപ്പായും അംഗീകരിക്കണമെന്നാണ് വിമതരുടെ പ്രധാന ആവശ്യം.തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദവുമായി വിമത സംഘം രംഗത്തെത്തിയത് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്. നിയമസഭാ ഹാളിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തതെന്നാണ് വാദം. തുടർന്ന് 50-ലധികം എംഎൽഎമാർ ഒപ്പിട്ട പ്രമേയവും കത്തും സ്പീക്കർക്ക് കൈമാറി.
സ്പീക്കറുടെ ഓഫീസ് ഈ കത്ത് സ്വീകരിച്ചിട്ടുണ്ട്. ഇതിൽ സ്പീക്കർ സ്വീകരിക്കുന്ന നിലപാട് മമത ബാനർജിയുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും തൃണമൂൽ നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ, ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം (58 പേർ) അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതർ അവകാശപ്പെടുന്നു.
കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ പിന്തുണ ഇവർക്കുണ്ട്. ഇതോടെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി വിമതർ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്. നേരത്തെ മമതയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി, ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിർദ്ദേശിച്ചിരുന്നു. എന്നാൽ എംഎൽഎമാരുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് ഈ നിർദ്ദേശം സ്വീകരിക്കപ്പെട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുകയും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അനുമതിയോടെ സിഐഡി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള പ്രമുഖരെ ഈ കേസിൽ ചോദ്യം ചെയ്യാൻ സിഐഡി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മമത ബാനർജി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ വെറും 20 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്.
അന്നേ ദിവസം രാത്രിയോടെ തന്നെ വിമത പക്ഷത്തിന് 30 എംഎൽഎമാരുടെ പിന്തുണ ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എംഎൽഎമാരെ സംഘടിപ്പിച്ച് നടത്തിയ ഈ നീക്കം പെട്ടെന്നുണ്ടായതല്ലെന്നും ദീർഘനാളായി ആസൂത്രണം ചെയ്തതാണെന്നുമാണ് വിലിയിരുത്തൽ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.