കോയമ്പത്തൂർ∙ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ബിജെപി വിടുന്നെന്ന് സൂചന.
അദ്ദേഹം പുതിയ പാർട്ടി തുടങ്ങുമെന്നാണ് സൂചന. ബിജെപി നേതൃത്വവുമായി അണ്ണാമലൈക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ പ്രചാരണം. കോയമ്പത്തൂരിൽ അണ്ണാമലൈയുടെ ഒരു കൂറ്റൻ പോസ്റ്റർ സ്ഥാപിച്ചതിനു പിന്നാലെയാണ് അദ്ദേഹം പാർട്ടി വിടുന്നു എന്ന പ്രചാരണം ശക്തമായത്. നമ്മുടെ നേതാവേ, വന്ന് ഞങ്ങളെ നയിക്കൂ’ എന്നാണ് പോസ്റ്ററിലുള്ളത്. അണ്ണാമലൈയുടെ ജന്മദിനത്തിനു മുന്നോടിയായാണ് നഗരത്തിലെ പ്രധാന റോഡുകളിലും തെരുവുകളിലുമെല്ലാം പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലും ചർച്ചകളുണ്ട്. ഇന്ന് രാത്രി അണ്ണാമലൈ ഡല്‍ഹിയിലെത്തും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ കാണാനായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘ദയവായി കാത്തിരിക്കുക, രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. തമിഴ്നാട്ടിൽ മറ്റൊരു രാഷ്ട്രീയപാർട്ടി കൂടി വരുന്നെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം നേരത്തേ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ‘മക്കൾ ശക്തി പ്രസ്ഥാനം’ എന്നായിരിക്കും പാർട്ടിയുടെ പേരെന്നും അദ്ദേഹം കുറിച്ചിരുന്നു.
ഇതുകൂടി വന്നതോടെ അണ്ണാമലൈയെ ചുറ്റിപറ്റിയുള്ള വാർത്തകൾക്ക് തമിഴ്നാട്ടിൽ ചൂടുപിടിച്ചു. എന്നാൽ പ്രധാനമന്ത്രിയോടുള്ള സ്നേഹം കൊണ്ടും ആരാധന കൊണ്ടുമാണ് അണ്ണാമലൈ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും പ്രചരിക്കുന്നത് കിംവദന്തികൾ മാത്രമാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി. സെൽവം പറഞ്ഞു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020ലാണ് ബിജെപിയിൽ ചേർന്നത്. 2021 മുതൽ 2025 വരെ പാർട്ടിയുടെ തമിഴ്നാട് അധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ ഏറ്റവും പ്രചാരമുള്ള നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. യുവാക്കൾക്കിടയിൽ അണ്ണാമലൈയ്ക്ക് വലിയ സ്വാധീനമുണ്ട്. അടുത്തിടെ കേന്ദ്രസർക്കാരിന്റെ ത്രിഭാഷ നയത്തിനെ അദ്ദേഹം വിമർശിച്ചിരുന്നു. പിന്നാലെ അദ്ദേഹം ബിജെപിയുമായി അകലുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.