യുകെ :അഭയാപേക്ഷ നിരസിക്കപ്പെട്ട അഭയാര്‍ത്ഥികളെ നാടുകടത്തുന്നത് അതിവേഗത്തിലാക്കാനും, അതിനുള്ള നടപടികള്‍ പരിഷ്കരിക്കുന്നതിനുമായുള്ള പുതിയ പദ്ധതികള്‍ വരും നാളുകളില്‍ തന്നെ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പാര്‍ലമെന്റില്‍ വയ്ക്കും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നവകാശപ്പെട്ട്, മനുഷ്യാവകാശ നിയമങ്ങളുടെ ഇളവുകള്‍ അനുഭവിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരുടെ പ്രായ പരിശോധന കര്‍ശനമാക്കുന്നത് ഉള്‍പ്പടെയുള്ള നിയമഭേദഗതികളായിരിക്കും ഹോം സെക്രട്ടറി പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.അടുത്ത ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും എന്ന് കരുതപ്പെടുന്ന, കുടിയേറ്റവും അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട ബില്ലിന് ലേബര്‍ പാര്‍ട്ടിയിലെ ചില എം പിമാരില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടതായി വരും എന്നാണ് സൂചന.
അതിനുപുറമെ ലിബറല്‍ ഡെമോക്രാറ്റുകളും, ചില സ്വതന്ത്ര എം പിമാരും ഇതിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്ന് കരുതുന്ന ആന്‍ഡി ബേണാമിന്റെ പക്ഷവും ഈ ബില്ലിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിവുള്ളവരാണ് എന്നാണ് കരുതുന്നത്.
യൂറോപ്യന്‍ കണ്‍വെന്‍ഷന്റെ മനുഷ്യാവകാശ നിയമങ്ങളിലെ ആര്‍ട്ടിക്കിള്‍ 8 കുടിയേറ്റവും നാടുകടത്തലുമായി ബന്ധപ്പെട്ട കേസുകളെ എപ്രകാരം സ്വാധീനിക്കും എന്നത് നിശ്ചയിക്കുന്നതായിരിക്കും ബില്ലിലെ പ്രധാന ഉള്ളടക്കം. കുടുംബ ജീവിതത്തിനുള്ള അവകാശം എടുത്തുകാട്ടി, നേരത്തേ ചില നാടുകടത്തലുകള്‍ തടഞ്ഞത് ജനങ്ങള്‍ക്ക് നിയമനിര്‍വഹണ സംവിധാനത്തിലുള്ല വിശ്വാസം കുറച്ചതായി നേരത്തേ ഹോം സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.
അഭയാര്‍ത്ഥികളുടെ പ്രായം കണക്കാക്കുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും. ഇതിനായി, നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായവും തേടിയേക്കും. പുതിയ അസൈലും ട്രിബ്യൂണലുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനുപുറമെ ഹോം ഓഫീസ് ആസ്ഥാനമാക്കിയുള്ള ഒരു പുതിയ അപ്പീല്‍ ബോഡിയും രൂപീകരിക്കും. അപ്പീല്‍ സാധ്യതകള്‍ എല്ലാം ഉപയോഗപ്പെടുത്തിയിട്ടും അനുകൂല വിധി സമ്പാദിക്കാന്‍ കഴിയാത്തവരെ ഉടനടി നാടുകടത്തുന്നതിനുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
അതുപോലെ, അവസാന നിമിഷത്തില്‍ മാത്രം അപ്പീല്‍ സമര്‍പ്പിച്ച്, നാടുകടത്തല്‍ പ്രക്രിയ വൈകിപ്പിക്കുന്നത് തടയാന്‍, ആധുനിക അടിമത്ത നിയമത്തിന്റെ ഘടനയിലും കാതലായ മാറ്റങ്ങള്‍ വരുത്തും. അതേസമയം, കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരമായി താമസിക്കാനുള്ള ഇന്‍ഡഫനിറ്റ് ലീവ് ടു റിമെയ്നായി അപേക്ഷിക്കാനുള്ള കാലാവധി 5 വര്‍ഷം എന്നത് 10 വര്‍ഷമാക്കുന്ന നിര്‍ദ്ദേശം ഈ ബില്ലില്‍ ഉണ്ടാകില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.