ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും പൊലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ഒരു കമാൻഡിങ് ഓഫിസറും മേജറും ഉൾപ്പെടെ 40 ഓളം സൈനികർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
കിഷ്ത്വാറിലെ അഥോലി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി സ്റ്റേഷനകത്തുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും മർദിച്ചതിന് 17 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 40 സൈനികർക്കുമെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഇക്കാര്യം പരിശോധിച്ചുവരികയാണ്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിരോധ വക്താവ് എൻഡിടിവിയോട് പറഞ്ഞു.
ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് കുമാർ ഭഗത്, അഥോലി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ അമൃത് കടോച്ച് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് സൈനികരുടെ മർദനമേറ്റത്. പൊലീസ് സ്റ്റേഷന്റെ പ്രധാന കവാടവും മതിലുകളും ചാടിക്കടന്ന് അകത്തുകയറിയ സൈനികരുടെ കൈകളിൽ ലാത്തികളും ഇരുമ്പ് വടികളും സർവീസ് ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
അസിസ്റ്റന്റ് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ സൈന്യത്തിന്റെ ഒരു വാഹനം പിടിച്ചെടുത്തതിനെത്തുടർന്നാണ് സൈനികർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയത്. സ്റ്റേഷൻ ആക്രമിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന എആർടിഒയെയും അദ്ദേഹത്തിന്റെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാരെയും സൈന്യം മർദിച്ചതായും വാഹനങ്ങൾ തകർത്തതായും എഫ്ഐആറിൽ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.