തൃണമൂൽ കോൺഗ്രസിന്റെ 28 എംപിമാരിൽ 20 പേരും വിമതപക്ഷത്ത്; നിയമക്കുരുക്കുകൾ ഒഴിവാക്കാൻ വിമതർ എൻസിപിഐയിൽ ലയിക്കും?

ന്യൂഡൽഹി: തൃണമൂൽ‌ കോൺഗ്രസിന്റെ യഥാർഥ അവകാശികൾ ആരെന്നുറപ്പിക്കാനുള്ള പോരാട്ടം കോടതി കയറാൻ സാധ്യത. ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ 28 എംപിമാരിൽ 20 പേരാണു നിലവിൽ വിമതപക്ഷത്തുള്ളത്. മൂന്നിൽ രണ്ടുഭാഗം മറുപക്ഷത്തേക്കു ചാടിയതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികൾ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് എംപിമാർ. 


ബിജെപിക്കെതിരെ മത്സരിച്ചു ജയിച്ചു ലോക്സഭയിലെത്തിയവർ ബിജെപി നയിക്കുന്ന എൻ‌ഡിഎയെ പിന്തുണയ്ക്കുന്നതു ചൂണ്ടിക്കാട്ടി മമത പക്ഷം സുപ്രീംകോടതി വരെ കയറിയിറങ്ങുമെന്നുറപ്പ്. ഈ സാഹചര്യത്തിൽ നിയമക്കുരുക്കുകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് വിമതർ നടത്തിയ നീക്കമാണ് നാഷനലിസ്റ്റ് സിറ്റിസൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിക്കാനുള്ള തീരുമാനം. ഇതും ചോദ്യംചെയ്യപ്പെട്ടേക്കും.

ബംഗാൾ നിയമസഭയിലെ തൃണമൂൽ കോൺഗ്രസിന്റെ 80 എംഎൽഎമാരിൽ 64 പേർ പാർട്ടി വിട്ടു പുതിയ വിഭാഗം രൂപീകരിച്ചിട്ടുണ്ട്. വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവരിൽ ചിലരും സമാന അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. വിമതർ എല്ലാവരും ഒന്നിച്ചു നിൽക്കുമോ എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.


വിമത നീക്കത്തിനെതിരെ മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. യഥാർഥ തൃണമൂൽ കോൺഗ്രസിന്റെ പേര്, ചിഹ്നം, പതാക എന്നിവയുടെ അവകാശം സ്വന്തമാക്കാനായി നിയമപോരാട്ടം നടത്തുമെന്ന് വിമതരുടെ കൂട്ടത്തിലുള്ള മുതിർന്ന നേതാവ് സുധീപ് ബന്ദോപാധ്യായയും പറഞ്ഞു. പാർട്ടിയെ തിരുത്താൻ ശ്രമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് ചിഹ്നം സ്വന്തമാക്കാനായുള്ള പോരാട്ടം തുടരുമെന്നും തൃണമൂൽ കോൺഗ്രസ് വിമതനായ ലോക്സഭാംഗം അരൂപ് ചക്രവർത്തി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്പീക്കറെ കണ്ട വിമതർ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടിയിരുന്നു. നിയമപോരാട്ടത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ നിയമോപദേശം തേടി മുന്നോട്ടു പോകാനാണു സ്പീക്കറുടെ തീരുമാനം.

രാഷ്ട്രീയ പാർട്ടിക്കു മാത്രമേ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കാൻ സാധിക്കൂ എന്നും എംപിക്കോ എംഎൽഎക്കോ ലയിക്കാൻ സാധിക്കില്ലെന്നും ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി.ആചാരി ചൂണ്ടിക്കാട്ടി. എൻസിപിഐയിൽ ലയിച്ചതോടെ തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർക്ക് മാതൃപാർട്ടിയിൽ ഇനി അവകാശമുന്നയിക്കാൻ കഴിയില്ലെന്നു ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

‘കൂറുമാറ്റക്കാരോട് നോ’ എന്നു പോസ്റ്ററിലെഴുതി വോട്ടുചോദിച്ചിറങ്ങിയ പാർട്ടിയിലേക്കു കൂറുമാറ്റക്കാരുടെ കൂട്ടപ്പലായനം. മമത ബാനർജിയുമായി കലഹിച്ചു തൃണമൂൽ കോൺഗ്രസ് വിമതരായി മാറിയ 20 ലോക്സഭാംഗങ്ങളുടെ വരവോടെ ലോട്ടറി അടിച്ച സന്തോഷത്തിലാണ് ഏറക്കുറെ ആളില്ലാ പാർട്ടിയായി പ്രവർത്തിക്കുന്ന ‘നാഷനലിസ്റ്റ് സിറ്റിസൻ പാർട്ടി ഓഫ് ഇന്ത്യ’ എന്ന എൻസിപിഐ.


രൂപീകരണത്തിന്റെ മൂന്നാം വർഷത്തിൽ പരിപാടി അവസാനിപ്പിച്ച മട്ടിൽ നിൽക്കെയാണ് അപ്രതീക്ഷിതമായി ‘20 എംപിമാർ’ ഇതിന്റെ ഭാഗമാകുന്നത്. ഇതുവഴി ബിജെപി നയിക്കുന്ന എൻഡിഎ പാളയത്തിലേക്കാണ് എംപിമാരുടെ നീക്കം.

ദേശീയ, സംസ്ഥാന പദവി ലഭിക്കാൻ വേണ്ട വോട്ടെണ്ണം കിട്ടാത്തതു മൂലം ‘അംഗീകാരം ലഭിക്കാത്ത റജിസ്ട്രേഡ് പാർട്ടി’ എന്ന ഗണത്തിലാണ് എൻസിപിഐയുടെ സ്ഥാനം. 2022 ഒക്ടോബറിൽ പാർട്ടിയെക്കുറിച്ച് ആദ്യ പരസ്യം വന്നെങ്കിലും 2023 ജനുവരിയിലായിരുന്നു റജിസ്ട്രേഷൻ. പാർട്ടി ഇതുവരെ മത്സരിച്ച ഏക നിയമസഭാ തിരഞ്ഞെടുപ്പ് ത്രിപുരയിലാണ്. കൂറുമാറ്റക്കാരെ തള്ളിക്കളയുവെന്ന ആഹ്വാനവുമായി ‘പേനയുടെ നിബ്’ അടയാളത്തിൽ രണ്ടു മണ്ഡലത്തിൽ വോട്ടു ചോദിച്ചു. രണ്ടു സ്ഥാനാർഥികൾക്കുമായി ആകെ കിട്ടിയത് വെറും 822 വോട്ട്.

എംപിമാരുടെ ലയനവിവരം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചുള്ള കത്തിൽ വിമതപക്ഷത്തിന്റെ നേതാവ് കകോലി ഘോഷ് ദസ്തദാറിനെ പാർട്ടി അധ്യക്ഷയാക്കിയെന്നാണ് എൻസിപിഐ വ്യക്തമാക്കിയിരിക്കുന്നത്.

ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക ഷെവ്‌ലി കുണ്ടുവാണ് പാർട്ടി പ്രസിഡന്റ്. അവരുടെ ഭർത്താവ് ഉത്തിയ കുണ്ടു ട്രഷറർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !