ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ സംഭാവനകളിലും സാമ്പത്തിക കാര്യങ്ങളിലും ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനയെത്തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് എസ്‌ഐടി രൂപീകരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
'വിവരങ്ങൾ പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരാൻ' ഇത് ആവശ്യമാണെന്നും രാമക്ഷേത്രത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ട്രസ്റ്റ് ആരോപിച്ചു.
ലഖ്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ്, ധനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വസ്തുതകൾ കണ്ടെത്തണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ അവസാനിപ്പിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇയാൾനിന്ന് പണം കണ്ടെടുത്തതായും വിവരമുണ്ട്. എന്നാൽ വിശദാംശങ്ങൾ അന്വേഷണസംഘം പങ്കുവെച്ചിട്ടില്ല. ഈ മാസം ആദ്യം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകളിൽ നിന്ന് കോടിക്കണക്കിന് രൂപ കാണാതായിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതായി അവകാശപ്പെടുകയും വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിവാദം പടർന്നത്. എന്നാൽ ഓഡിറ്റുകൾ നടന്നുവരികയാണെന്നും ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും ട്രസ്റ്റ് അധികൃതർ പ്രതികരിച്ചു. അഖിലേഷ് ആരോപണം ആവർത്തിക്കുന്നതിനിടെ ചില ബിജെപി നേതാക്കളും ക്രമക്കേടുകളുണ്ടെന്ന സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു.
മുതിർന്ന ബിജെപി നേതാവ് രജനീഷ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ട്രസ്റ്റിന്റെ ധനം, ആസ്തികൾ, സംഭാവനകൾ, ചെലവുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഭൂമി ഇടപാടുകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളോട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും വിവാദത്തിന് ആക്കം കൂട്ടി. ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ ഭക്തർക്ക് അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് അറിയാനുള്ള അവകാശമുണ്ടെന്നും രജനീഷ് സിംഗ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.