പകര്‍ച്ചവ്യാധിക്കാലത്ത് 15 ദിവസം അവധി എടുത്തുവെന്ന ആരോപണം തള്ളി ഡോ.റീന; ആരോഗ്യകാരണങ്ങളാല്‍ അപേക്ഷിച്ചത് രണ്ടര ദിവസത്തെ അവധി മാത്രം

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ഡോ.റീന 15 ദിവസം അവധി എടുത്തുവെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഡോ. കെ.ജെ. റീന രംഗത്തെത്തി. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാല്‍ താന്‍ രണ്ടര ദിവസത്തെ അവധി മാത്രമാണ് അപേക്ഷിച്ചതെന്നും ഡോ. റീന പറഞ്ഞു. 


മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതിനാലും സര്‍ക്കാരിനോട് ആലോചിക്കാതെ ചില നടപടി സ്വീകരിച്ചതിനാലുമാണ് സ്ഥലം മാറ്റമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചാര്‍ജെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ചര്‍ച്ചയും നടത്താതെ ശബരിമലയിലേക്കു ഡോക്ടര്‍മാരെ നല്‍കാന്‍ കഴിയില്ലെന്ന് കത്തു നല്‍കിയത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ കൊടുക്കില്ലെന്ന് കത്തു നല്‍കിയത്. അത് സര്‍ക്കാരിന്റെ ചുമതല അല്ലേ. അവര്‍ ലീവിന് അപേക്ഷിച്ചതില്‍ തെറ്റില്ല. പക്ഷെ സര്‍ക്കാരിന്റെ സിസ്റ്റത്തിനോടു സഹകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


അതേസമയം, സര്‍വീസിന് തന്നെ വേണ്ടെങ്കില്‍ അവിടെ കടിച്ചുതൂങ്ങി നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഡോ.റീന പറഞ്ഞു. പക്ഷേ, ഒരിക്കലും ഒരു തെറ്റായ കാര്യം ചിത്രീകരിച്ചിട്ട് ആവരുത് പറഞ്ഞുവിടുന്നതെന്ന് അഭിപ്രായമുണ്ടെന്നും ഡോ.റീന പറഞ്ഞു. ‘‘ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറിക്കു നല്‍കിയ അപേക്ഷയില്‍ 12ന് ഉച്ചയ്ക്കു ശേഷവും 15, 16 തീയതികളിലുമാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. 30 വര്‍ഷത്തിലേറെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥയോടു കാട്ടുന്ന നീതി നിഷേധമാണിത്. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ആദ്യം മന്ത്രിയുടെ പിഎസിനോടു തന്നെയാണ് പറഞ്ഞിരുന്നത്. ലീവ് എടുത്ത് വിശ്രമിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. തുടര്‍ന്ന് മന്ത്രിക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വാട്‌സാപ്പില്‍ അറിയിപ്പ് നല്‍കിയിരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല അഡീ.ഡയറക്ടര്‍ വിജിലന്‍സിന് നല്‍കി. ഇ-ഫയലുകള്‍ വീട്ടിലിരുന്നു നോക്കാമെന്നും ഓണ്‍ലൈന്‍ യോഗങ്ങളില്‍ പങ്കെടുക്കാമെന്നും അറിയിച്ചിരുന്നു. 

ലീവിലാണെങ്കിലും ഇന്നലെ വൈകിട്ട് ആറര വരെയുള്ള അവലോകന യോഗങ്ങളില്‍ സംബന്ധിക്കുകയും ചെയ്തു. രാത്രി എട്ടു മണി വരെ ഓഫിസ് ഫയലുകള്‍ നോക്കിയിരുന്നു. നിപ്പയുടെ റിസൽട്ട് സംബന്ധിച്ച് മന്ത്രിയെ ഫോണില്‍ വിളിച്ചു പറഞ്ഞ ശേഷം ടിവി ഓണ്‍ ചെയ്യുമ്പോഴാണ് എന്നെ സ്ഥലം മാറ്റിയ വിവരം അറിയുന്നത്. 30 വര്‍ഷം സര്‍വീസുള്ള ഒരാളെ മാറ്റുമ്പോള്‍ ആര്‍ക്കെങ്കിലും ഒന്നു പറയാമായിരുന്നു. അത് ഒരു ഉദ്യോഗസ്ഥയ്ക്കു കിട്ടേണ്ട നീതിയല്ലേ. അതു നിഷേധിക്കപ്പെട്ടു’’ - ഡോ. റീന പറഞ്ഞു. 

ശബരിമലയിലേക്കു ഡോക്ടര്‍മാരെ നിയോഗിക്കുന്നതില്‍ ദേവസ്വത്തെ ബുദ്ധിമുട്ട് അറിയിച്ചത് സ്വന്തം തീരുമാനമായിരുന്നില്ലെന്നും ഡോ.റീന പറഞ്ഞു. പബ്ലിക് ഹെല്‍ത്ത് സ്‌റ്റേറ്റ് നോഡല്‍ ഓഫിസറും അഡീ.ഡയറക്ടറും യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ദേവസ്വത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കത്തു നല്‍കിയത്. കത്തു നല്‍കുന്നതിനു മുന്‍പ് ബന്ധപ്പെട്ട ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുകയും ചെയ്തു. ശബരിമലയില്‍ ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്നു തോന്നിയതിനാലാണ് കത്തു നല്‍കിയത്. മണ്ഡലകാലത്ത് ആദ്യനാലു ദിവസമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ശാരീരികാസ്വാസ്ഥ്യം മൂലം മരിച്ചത്. ശരിയായ വിധത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമായിരുന്നില്ല. ഇതെല്ലാം ആരോഗ്യവകുപ്പല്ലേ ചൂണ്ടിക്കാട്ടേണ്ടതെന്നും ഡോ.റീന ചോദിച്ചു. 

ഡോ. കെ.ജെ.റീനയെ എറണാകുളം റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായി സ്ഥലംമാറ്റിയാണ് ഇന്നലെ ഉത്തരവിറക്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തസ്തികയില്‍ ഡോ. കെ.ജെ.റീന 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ആരോഗ്യ അഡിഷനല്‍ ഡയറക്ടര്‍ (കുടുംബ ക്ഷേമ വിഭാഗം) ഡോ. വി. മീനാക്ഷിക്ക് ഡയറക്ടറുടെ പൂര്‍ണ അധികച്ചുമതല നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !