ഇന്ത്യയെ നിരീക്ഷിച്ച്‌ പാകിസ്ഥാൻ്റെ ഉപഗ്രഹങ്ങള്‍; നാവിക് സംവിധാനത്തിലെ പ്രതിസന്ധി മറികടക്കാൻ തീവ്ര ശ്രമവുമായി ഐഎസ്‌ആര്‍ഒ,

ദില്ലി: ചൈനയുടെ ശക്തമായ പിന്തുണയോടെ പാകിസ്ഥാൻ തങ്ങളുടെ ബഹിരാകാശ നിരീക്ഷണ ശൃംഖല അതിവേഗം വികസിപ്പിക്കുന്നു. കഴിഞ്ഞ 16 മാസത്തിനിടെ ഇന്ത്യയെ നിരീക്ഷിക്കാൻ ശേഷിയുള്ള 6 ഭൗമ-നിരീക്ഷണ ഉപഗ്രഹങ്ങളാണ് പാകിസ്ഥാൻ വിക്ഷേപിച്ചത്.

എന്നാല്‍, ഇതേസമയം ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ 'നാവിക്' നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനും അതിന്റെ പൂർണ്ണ ശേഷി വീണ്ടെടുക്കാനുമുള്ള പദ്ധതിയുമായി ഐഎസ്‌ആർഒ മുന്നോട്ട് പോവുകയാണ്. ദക്ഷിണേഷ്യൻ മേഖലയിലെ നിരീക്ഷണം, നാവിഗേഷൻ, ബഹിരാകാശ യുദ്ധതന്ത്രങ്ങള്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം മുറുകുന്നതായാണ് ഈ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

പരമ്പരാഗതമായി ബഹിരാകാശ രംഗത്ത് പിന്നിലായിരുന്ന പാകിസ്ഥാൻ, ചൈനയുടെ സഹായത്തോടെയാണ് കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്. ചൈനീസ് റോക്കറ്റുകളിലാണ് ഈ ഉപഗ്രഹങ്ങളില്‍ ഭൂരിഭാഗവും വിക്ഷേപിച്ചത്. ഈ 6 ഉപഗ്രഹങ്ങളുടെ ശൃംഖല വഴി ഇന്ത്യൻ അതിർത്തികളിലെയും സൈനിക നീക്കങ്ങളിലെയും മാറ്റങ്ങള്‍ വളരെ കൃത്യതയോടെയും അടിക്കടിയും നിരീക്ഷിക്കാൻ പാകിസ്ഥാന് സാധിക്കും.

ഈ കൂട്ടത്തിലെ 'PRSC-EO3' (ഏപ്രില്‍ 2026-ല്‍ വിക്ഷേപിച്ചത്) പോലുള്ള ഉപഗ്രഹങ്ങള്‍ ഉത്തരേന്ത്യയെയും ജമ്മു കശ്മീരിനെയും ഒരു ദിവസം തന്നെ പലതവണ നിരീക്ഷിക്കാൻ സാധിക്കുന്ന ഭ്രമണപഥത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

രാത്രിയിലും പകലിലും ഒരുപോലെ നിരീക്ഷണം നടത്താൻ ശേഷിയുള്ള റഡാർ ഇമേജിംഗ് സാങ്കേതികവിദ്യയും, സാധാരണ ക്യാമറകള്‍ക്ക് കണ്ടെത്താനാകാത്ത ഒളിപ്പിച്ചുവെച്ച വസ്തുക്കളെ തിരിച്ചറിയാൻ ശേഷിയുള്ള 'ഹൈപ്പർസ്പെക്‌ട്രല്‍' സാങ്കേതികവിദ്യയും ഈ ഉപഗ്രഹങ്ങളിലുണ്ടെന്നാണ് വിവരം.

അമേരിക്കയുടെ ജി.പി.എസിന് ബദലായി കാർഗില്‍ യുദ്ധകാലത്തെ അനുഭവങ്ങളില്‍ നിന്നും ഇന്ത്യ വികസിപ്പിച്ചെടുത്ത സ്വന്തം നാവിഗേഷൻ സംവിധാനമാണ് നാവിക്. എന്നാല്‍ നിലവില്‍ ചില സാങ്കേതിക പ്രതിസന്ധികള്‍ ഈ സംവിധാനത്തില്‍ നേരിടുന്നുണ്ട്. ആദ്യ തലമുറയിലെ ചില ഉപഗ്രഹങ്ങളുടെ കാലാവധി അവസാനിക്കാറായതും, അവയിലെ അതീവ കൃത്യതയുള്ള റൂബിഡിയം ആറ്റോമിക് ക്ലോക്കുകള്‍ കേടായതും നാവിഗേഷൻ കൃത്യതയെ ബാധിച്ചിട്ടുണ്ട്.

നിരീക്ഷണ ശൃംഖല ശക്തിപ്പെടുത്താനായി വിക്ഷേപിച്ച രണ്ടാം തലമുറ ഉപഗ്രഹമായ എൻവിഎസ്-02, പ്രൊപ്പല്‍ഷൻ തകരാറുകള്‍ മൂലം കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കാൻ സാധിച്ചില്ല. ഇത് ഐ.എസ്.ആർ.യ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഐ.എസ്.ആർഓയുടെ വിശ്വസ്ത റോക്കറ്റായ പി.എസ്.എല്‍.വി ദൗത്യങ്ങളിലുണ്ടായ തുടർച്ചയായ രണ്ട് പരാജയങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ പുതിയ വിക്ഷേപണങ്ങള്‍ വൈകുന്നുണ്ട്. 

ഈ പ്രതിസന്ധികളെ മറികടക്കാനും നാവിക് സംവിധാനം കൂടുതല്‍ ശക്തമായി പുനഃസ്ഥാപിക്കാനുമായി ബഹുമുഖ പദ്ധതികളാണ് ഐ.എസ്.ആർ.ഓ തയ്യാറാക്കിയിരിക്കുന്നത്:

ശൃംഖലയിലെ പഴയ ഉപഗ്രഹങ്ങള്‍ക്ക് പകരമായി NVS-03, NVS-04, NVS-05 എന്നീ മൂന്ന് പുതിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഓ ഒരുങ്ങുകയാണ്. മുൻപ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആറ്റോമിക് ക്ലോക്കുകളാണ് പരാജയപ്പെട്ടത്. ഇതിന് പകരമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക റൂബിഡിയം ആറ്റോമിക് ക്ലോക്കുകള്‍ ഈ പുതിയ ഉപഗ്രഹങ്ങളില്‍ ഉപയോഗിക്കും.

 ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതികവിദ്യയുള്ളത്. പുതിയ ഉപഗ്രഹങ്ങളില്‍ 'L1 ഫ്രീക്വൻസി ബാൻഡ്' ഉള്‍പ്പെടുത്തുന്നതോടെ, സാധാരണ മൊബൈല്‍ ഫോണുകളിലും വാണിജ്യ ഉപകരണങ്ങളിലും നാവിക് സംവിധാനം കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാൻ സാധിക്കും. ലോഞ്ച് ശേഷിയിലും ആഴക്കടല്‍/ബഹിരാകാശ പര്യവേക്ഷണങ്ങളിലും ഇന്ത്യ ഇപ്പോഴും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ്. 

എങ്കിലും, പ്രതിരോധ രംഗത്ത് ബഹിരാകാശ വിവരങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യ തങ്ങളുടെ സുരക്ഷാ ഉപഗ്രഹ പദ്ധതികളും (SBS-3 പോലുള്ളവ) നാവിക് സംവിധാനവും എത്രയും വേഗം പൂർണ്ണ സജ്ജമാക്കേണ്ടതുണ്ടെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !