ചെന്നൈ: ബിജെപി തമിഴ്നാട് മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിട്ടതിന് പിന്നാലെ തമിഴ്നാട്ടില്‍ കൂട്ടരാജി.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കരു നാഗരാജൻ അടക്കം 15 ഓളം പേർ പാർട്ടിയില്‍നിന്ന് രാജിവെച്ചു. രാജിവെക്കുന്നതായി പ്രഖ്യാപിച്ച കരു നാഗരാജൻ, ദേശീയ നേതൃത്വത്തിന് തൻ്റെ രാജിക്കത്തും സമർപ്പിച്ചു. ദില്ലിയില്‍നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേർന്ന അണ്ണാമലൈയെ സ്വീകരിക്കാൻ കരു നാഗരാജൻ എത്തിയിരുന്നു.സംസ്ഥാന സെക്രട്ടറി സുമതി വെങ്കടേഷും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. വളരെയധികം ചിന്തിച്ചെടുത്ത ഈ തീരുമാനം ഏറെ സങ്കടത്തോടെയാണ് ഞാൻ അറിയിക്കുന്നതെന്ന് സുമതി വെങ്കടേഷ്, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു. പാർട്ടിയെ സേവിക്കാൻ സാധിച്ചത്
വലിയ അഭിമാനമായും ഭാഗ്യമായും കരുതുന്നുവെന്ന് പറഞ്ഞ സുമതി വെങ്കടേഷ്, ബിജെപി മുറുകെ പിടിക്കുന്ന മൂല്യങ്ങള്‍ തന്റെ യാത്രയില്‍ ഉടനീളം വഴികാട്ടിയായിരുന്നുവെന്നും അത് തുടരുമെന്നും കത്തില്‍ വ്യക്തമാക്കി.
അതേസമയം അണ്ണാമലൈയുടെ രാജി പാർട്ടിയെ ബാധിക്കില്ലെന്നാണ് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ പ്രതികരണം. ആദ്യ പരിഗണന പാർട്ടിക്കാണെന്നും ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു. ബിജെപി പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ പാർട്ടിയാണ്. അണ്ണാമലൈ പാർട്ടി വിട്ടതുകൊണ്ട് ബിജെപിക്ക് ഒരു നഷ്ടവുമില്ലെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.അതേസമയം ബിജെപി വിട്ട് പുതിയ രാഷ്ട്രീയ മൂവ്മെൻ്റിന് രൂപം നല്‍കിയ അണ്ണാമലൈയ്ക്ക് പിന്തുണയേറുന്നുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ അണ്ണാമലൈയ്ക്ക് അനുയായികള്‍ വൻ സ്വീകരണം ഒരുക്കി. അണ്ണാമലൈ ആരംഭിച്ച 'വി ദ ലീഡേഴ്സ്' മൂവ്മെന്റില്‍ വളണ്ടിയറായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു. '
വി ദ ലീഡേഴ്സ്' രൂപീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് ലക്ഷക്കണക്കിന് പേരെ അണ്ണാമലൈയ്ക്ക് ആകർഷിക്കാൻ കഴിഞ്ഞത്. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബിജെപി വിടുന്നതായും പുതിയ മൂവ്മെൻ്റ് ആരംഭിക്കുന്നതായും അണ്ണാമലൈ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.