ബംഗളൂരു: കാറിനുള്ളില്‍ ഐസ്ക്രീം വീഴ്ത്തിയെന്ന കാരണത്താല്‍ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. ബെംഗളൂരുവിലെ സിഗേഹള്ളി പ്രദേശത്താണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.
വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയുടെ അമ്മ പ്രിയങ്ക പി, ഇവരുടെ ലിവിൻ പങ്കാളിയും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ മോഹൻ ജെ. മഹാനിംഗപ്പ എന്നിവരാണ് അറസ്റ്റിലായത്.പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്, മാർച്ച് 24-ന് രാത്രി ഇവർ കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. കാറിനുള്ളില്‍ വെച്ച് കുട്ടി ഐസ്ക്രീം അബദ്ധത്തില്‍ തറയില്‍ വീഴ്ത്തി. ഇതില്‍ പ്രകോപിതനായ മോഹൻ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കുട്ടിയുടെ വയറ്റില്‍ ഇയാള്‍ കൈമുട്ട് കൊണ്ട് ശക്തമായി ഇടിച്ചു. വേദനകൊണ്ട് കുട്ടി ഉച്ചത്തില്‍ നിലവിളിക്കാൻ തുടങ്ങിയതോടെ മോഹൻ കുട്ടിയുടെ വായയും മൂക്കും അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. മർദ്ദനമേറ്റും ശ്വാസം കിട്ടാതെയുമാണ് കുട്ടി മരണപ്പെട്ടത്. ഇവർ 12 മണിക്കൂർ മൃതദേഹവുമായി നഗരം ചുറ്റി.
കുട്ടി മരിച്ച വിവരം പുറത്തറിയാതിരിക്കാൻ പ്രതികള്‍ വൻ നാടകമാണ് നടത്തിയത്. മൃതദേഹവുമായി ഇവർ ഏകദേശം 12 മണിക്കൂറോളം ബെംഗളൂരു നഗരത്തിലൂടെ കാറോടിച്ച് നടന്നു. പിന്നീട് ഇതൊരു പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിക്ക് അസുഖം ബാധിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ഇവർ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും ഫോറൻസിക് പരിശോധനയിലെയും കണ്ടെത്തലുകള്‍ പൊലീസിന് സംശയമുണ്ടാക്കി.ദാമ്പത്യ തർക്കങ്ങളെ തുടർന്ന് പ്രിയങ്ക തന്റെ ആദ്യ ഭർത്താവ് പ്രവീണ്‍ ബസപ്പയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. കോളേജ് സുഹൃത്തായ, രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ മോഹനുമായി പ്രിയങ്ക ബെംഗളൂരുവിലെ ആഡംബര വില്ലയില്‍ ഒന്നിച്ചായിരുന്നു താമസം. പ്രിയങ്കയുടെ മൂത്ത മകള്‍ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്
. തങ്ങളുടെ ബന്ധത്തിനും ഐവിഎഫ് വഴി പുതിയൊരു കുഞ്ഞിനെ സ്വീകരിക്കാനുള്ള പദ്ധതികള്‍ക്കും ഈ ആറുവയസ്സുകാരി തടസ്സമാണെന്ന് പ്രതികള്‍ കരുതിയിരുന്നതായി കുട്ടിയുടെ പിതാവ് പ്രവീണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടി മുൻപും ഇവരില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.
കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ പിതാവ് പ്രവീണ്‍, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യുകെയിലുള്ള തന്റെ ബന്ധുവായ ശിശുരോഗ വിദഗ്ദ്ധന് അയച്ചുകൊടുത്തു. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ കുട്ടി ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും സ്ഥിരീകരിച്ചു. തുടർന്ന് ജൂണ്‍ 4-ന് പ്രവീണ്‍ നല്‍കിയ ഔദ്യോഗിക പരാതിയിലാണ് പൊലീസ് കൊലപാതകക്കുറ്റത്തിന്കേസെടുത്തത്. പ്രതിയായ മോഹനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന പ്രിയങ്കയെ കഴിഞ്ഞ ദിവസം ഹാസൻ ജില്ലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.