ചെന്നൈ: യൂട്യൂബ് വീഡിയോകള്‍ കണ്ട് വീട്ടില്‍ പ്രസവിക്കാൻ ശ്രമിച്ച 32കാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശിയായ ശശികല എന്ന യുവതിയാണ് രണ്ടാമത്തെ പ്രസവത്തിനിടയില്‍ മരിച്ചത്.
കുഞ്ഞിനെ ജീവനോടെ കിട്ടിയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ആദ്യ പ്രസവം സിസേറിയൻ ആയിരുന്നുവെന്നും അതിനുശേഷം അവർക്ക് അലോപ്പതി മരുന്നുകളോട് കടുത്ത വിമുഖത തോന്നിയിരുന്നുവെന്നും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.സ്വാഭാവിക പ്രസവം നടക്കണമെന്ന ആഗ്രഹത്താല്‍, ഗർഭകാലത്ത് കൃത്യമായ പരിശോധനകള്‍ക്ക് കുടുംബം തയ്യാറായിരുന്നില്ല. ജൂണ്‍ 24-ന് വീട്ടില്‍ വച്ച് പ്രസവം നടന്നതിന് പിന്നാലെ ശശികലയ്ക്ക് അമിത രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് പെരുന്തുറൈയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രസവിച്ച കുഞ്ഞ് നിലവില്‍ പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു.
സംഭവത്തില്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും, ഭർത്താവ് കൊളന്തസാമിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.വീട്ടില്‍ പ്രസവം നടന്ന സാഹചര്യങ്ങളെക്കുറിച്ചും ശാസ്ത്രീയമല്ലാത്ത ഓണ്‍ലൈൻ മെഡിക്കല്‍ ഉപദേശങ്ങള്‍ ഇതിലേക്ക് നയിച്ചതിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രസവ സമയത്ത് മറ്റാരെങ്കിലും ഇവരെ സഹായിക്കാൻ എത്തിയിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പ് ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗർഭകാലത്ത് നിർബന്ധമായും നടത്തേണ്ട പരിശോധനകള്‍ ഈ കുടുംബം നടത്തിയോ എന്നും ആരോഗ്യപ്രവർത്തകർ നല്‍കിയ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ബോധപൂർവ്വം അവഗണിച്ചോ എന്നുമാണ് ആരോഗ്യ വകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.