ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ റദ്ദാക്കി.
ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ആഡംബര പദ്ധതികള്‍ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിപ്പിക്കാനുമായി നീക്കിവെക്കാനാണ് സർക്കാരിന്റെ തീരുമാനം.ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്മെന്റ് വകുപ്പിന്റെ കീഴില്‍ നടപ്പാക്കാനിരുന്ന 46 പദ്ധതികളാണ് റദ്ദാക്കിയത്. ഇതില്‍ 115.77 കോടി രൂപ ചെലവില്‍ നിർമിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങളും 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികളും ഉള്‍പ്പെടുന്നു. റദ്ദാക്കിയ പദ്ധതികളില്‍ ഭൂരിഭാഗത്തിനും മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നില്ല.
ചില പദ്ധതികള്‍ നിയമപരമായ പ്രതിസന്ധികള്‍ നേരിടുന്നതായും അവ പൂർത്തിയാക്കുന്നത് ക്ഷേത്രങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നുമാണ് നിലവിലെ സർക്കാരിന്റെ വിലയിരുത്തല്‍.
ക്ഷേത്ര സ്വത്തുക്കളും ഫണ്ടുകളും മതപരവും പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി മാത്രം വിനിയോഗിക്കണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഭക്തർക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി പുതിയ പദ്ധതികള്‍ ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനയും സർക്കാർ വൃത്തങ്ങള്‍ നല്‍കുന്നു.അതേസമയം, സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. വിവാഹ മണ്ഡപങ്ങളും വാണിജ്യ സമുച്ചയങ്ങളും ക്ഷേത്രങ്ങള്‍ക്ക് ദീർഘകാല വരുമാന സ്രോതസ്സായി മാറുമെന്നും സാധാരണക്കാർക്ക് കുറഞ്ഞ ചെലവില്‍ വിവാഹങ്ങള്‍ നടത്താൻ സഹായിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും ക്ഷേത്ര ഫണ്ടുകളുടെ ഉപയോഗത്തില്‍ മതപരമായ മുൻഗണന ഉറപ്പാക്കുമെന്ന നിലപാടില്‍ സർക്കാർ ഉറച്ചുനില്‍ക്കുകയാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.