ന്യൂയോർക്ക്: അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരേ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ജെപി മോർഗൻ ചേസിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനിക്കെതിരെയാണ് രണ്ടുപേർ കൂടി സാക്ഷിമൊഴി നൽകിയിരിക്കുന്നത്.ജെപി മോർഗനിലെ മുൻ ജീവനക്കാരനായ ചിരായു റാണ(35)യാണ് ലോർണയ്‌ക്കെതിരേ നേരത്തേ കോടതിയിൽ പരാതി നൽകിയിരുന്നത്. സീനിയറായ ലോർണ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും മയക്കുമരുന്ന് നൽകി അതിക്രമം കാട്ടിയെന്നും വംശീയമായി അധിക്ഷേപിച്ചെന്നുമായിരുന്നു പരാതി.എന്നാൽ, ചില തിരുത്തലുകളുണ്ടെന്ന് പറഞ്ഞ് മാൻഹാട്ടൻ സുപ്രീംകോടതിയിൽ നൽകിയിരുന്ന പരാതി ഇദ്ദേഹം കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. തുടർന്ന് വീണ്ടും കോടതിയിൽ നൽകിയ പരാതിയിലാണ് ലോർണയ്‌ക്കെതിരെ രണ്ടുപേരുടെ സാക്ഷിമൊഴികൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് ഡയറക്ടറായ ലോർണ സഹപ്രവർത്തകനായ റാണയ്‌ക്കെതിരേ നടത്തിയ അതിക്രമത്തിന് സാക്ഷികളാണെന്നാണ് രണ്ടുപേരുടെയും വെളിപ്പെടുത്തൽ. റാണയ്‌ക്കൊപ്പം അപ്പാർട്ട്‌മെന്റിൽ കഴിയുന്നതിനിടെ ലോർണ അവിടേക്ക് വന്നിരുന്നതായാണ് സാക്ഷികളിൽ ഒരാളുടെ മൊഴി.
പൂർണമായും നഗ്നയായാണ് അവർ മുറിയിൽ പ്രവേശിച്ചത്. തുടർന്ന് സോഫയിലിരുന്ന് സിഗരറ്റ് വലിക്കാൻ തുടങ്ങി. റാണയ്ക്കും അവർക്കുമൊപ്പം തന്നോടും കിടപ്പുമുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. റാണ അവരുടെ സ്വന്തമാണെന്നും അതിനാൽ താനും അവരോടൊപ്പം ചേരുന്നതാണ് നല്ലതെന്നും പറഞ്ഞു. പിന്നീട് ലോർണ കിടപ്പുമുറിയിലേക്ക് തിരികെപോയി. ഇതിനുശേഷം റാണ അവരോട് മടങ്ങിപ്പോകണമെന്ന് കേണപേക്ഷിക്കുന്നത് കേട്ടതായും താൻ ഇതൊന്നും ചെയ്യാൻ പോകുന്നില്ലെന്നും ദയവായി നിർത്തണമെന്നും റാണ പറഞ്ഞതായും സാക്ഷി മൊഴി നൽകിയിട്ടുണ്ട്.
സാക്ഷിമൊഴി നൽകിയ രണ്ടാമത്തെയാളും സമാനമായ ആരോപണങ്ങളാണ് ലോർണയ്‌ക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ഒരിക്കൽ ലോർണ റാണയുടെ കഴുത്തിൽ ചുംബിക്കുന്നതും അദ്ദേഹത്തെ കടന്നുപിടിക്കുന്നതും താൻ കണ്ടെന്നാണ് രണ്ടാമത്തെ സാക്ഷിയുടെ മൊഴി. ആ സമയത്ത് റാണയെ വളരെ അസ്വസ്ഥനായി കണ്ടെന്നും മൊഴിയിൽ പറയുന്നു. ലോർണയിൽനിന്നുള്ള നിരന്തരമായ അതിക്രമങ്ങൾ കാരണം തനിക്ക് മാനസികാരോഗ്യപ്രശ്‌നങ്ങളടക്കം നേരിട്ടതായാണ് പരാതിക്കാരനായ റാണയുടെ ആരോപണം. ഇതിന്റെ തെളിവായി ചികിത്സാരേഖകളും അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, ജെപി മോർഗനും ലോർണയുടെ അഭിഭാഷകരും പരാതിയിലെ ആരോപണങ്ങളെല്ലാം പൂർണമായും നിഷേധിച്ചിട്ടുണ്ട്. റാണയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും പരാതിയിലെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. കമ്പനിയിലെ നിരവധി ജീവനക്കാർ അന്വേഷണവുമായി സഹകരിച്ചെങ്കിലും പരാതിക്കാരൻ മാത്രം സഹകരിച്ചില്ലെന്നും തെളിവുകൾ നൽകിയില്ലെന്നും കമ്പനി അറിയിച്ചു.
ലോർണയുടെ അഭിഭാഷകരും പരാതിക്കാരന്റെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ വ്യാജമാണെന്നും ജീവനക്കാരനുമായി ലോർണ ഒരിക്കൽപോലും ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സൽപേര് കളങ്കപ്പെടുത്താനായി കെട്ടിച്ചമച്ച കഥയാണിതെന്നും അവരുടെ അഭിഭാഷകർ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.