വിയന്ന: ആൽപ്സ് മലനിരകളിലൂടെ കടന്നുപോകുന്ന യൂറോപ്പിലെ ഏറ്റവും തിരക്കേറിയ ഗതാഗത പാതയായ ബ്രണ്ണർ മോട്ടോർവേ (A13) പൂർണമായി ഉപരോധിച്ച് ആയിരക്കണക്കിന് ജനങ്ങളുടെ വൻ പ്രതിഷേധം.
പടിഞ്ഞാറൻ ഓസ്ട്രിയൻ പ്രവിശ്യയായ ടൈറോളിലെ പ്രാദേശിക ജനവിഭാഗങ്ങളാണ് ശനിയാഴ്ച തെരുവിലിറങ്ങിയത്.പ്രദേശത്തെ കടുത്ത അന്തരീക്ഷ-ശബ്ദ മലിനീകരണത്തിനും അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തിനുമെതിരെയായിരുന്നു ഈ ജനകീയ പ്രക്ഷോഭം. എട്ട് മണിക്കൂറോളം നീണ്ടുനിന്ന ഈ ഹൈവേ ഉപരോധം ജർമനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങൾക്കിടയിലുള്ള രാജ്യാന്തര ചരക്കുനീക്കത്തെയും വിനോദസഞ്ചാരത്തെയും യാത്രക്കാരെയും വലിയ രീതിയിൽ ബാധിച്ചു.ഈ വലിയ റോഡ് ഉപരോധം തുടരുന്നതിനിടയിലാണ് ഇറ്റലിയിലെ വെറോണ മേഖലയിൽ റെയിൽവേ നിയന്ത്രണ സംവിധാനങ്ങൾക്ക് നേരെ അട്ടിമറിശ്രമം ഉണ്ടായത്. ഇത് അധികൃതർക്കിടയിൽ കനത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.വിപ്ലവ പരിസ്ഥിതി വാദികളോ അരാജകത്വ ഗ്രൂപ്പുകളോ ആണ് ഇതിന് പിന്നിലെന്നാണ് ഇറ്റാലിയൻ പൊലീസിന്റെ പ്രാഥമിക നിഗമനം. റെയിൽവേയുടെ ഇലക്ട്രിക്കൽ കൺട്രോൾ യൂണിറ്റുകൾക്ക് അക്രമികൾ തീയിട്ടതിനെത്തുടർന്ന് വെറോണ-ബ്രണ്ണർ റൂട്ടിലെ ട്രെയിൻ സർവീസുകൾ മണിക്കൂറുകളോളം പൂർണമായി തടസ്സപ്പെട്ടു. റോഡ് മാർഗവും റെയിൽ മാർഗവും ഒരുപോലെ സ്തംഭിച്ചതോടെ യൂറോപ്പിലെ യാത്രാ സംവിധാനം കടുത്ത പ്രതിസന്ധിയിലായി.
ടൈറോളിലെ മാട്രെയ് അം ബ്രണ്ണർ എന്ന സ്ഥലത്താണ് അയ്യായിരത്തോളം വരുന്ന തദ്ദേശവാസികൾ സമരത്തിനായി ഒത്തുകൂടിയത്. കിലോമീറ്ററുകളോളം കോൺക്രീറ്റ് തൂണുകളിൽ നിർമിച്ച ഈ കൂറ്റൻ പാത കടന്നുപോകുന്ന 'വിപ്പ് വാലി' എന്ന മനോഹരമായ താഴ്‌വരയുടെ സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു സമരം. "നിങ്ങൾ ചരിത്രം കുറിക്കുകയാണ്" എന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രീസ് അം ബ്രണ്ണർ മേയറും സമര സംഘാടകനുമായ കാൾ മുൾസ്റ്റീഗർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഓസ്ട്രിയൻ ഭരണകൂടവും യൂറോപ്യൻ യൂണിയനും ജനങ്ങളുടെ ഈ ദുരിതം ഇനിയും കാണാത്ത ഭാവം നടിക്കരുതെന്നും ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യാത്രാ വാഹനങ്ങളെക്കാൾ പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നത് ഈ പാതയിലൂടെ രാത്രിയും പകലും കടന്നുപോകുന്ന ഭീമൻ ചരക്കുലോറികളാണ്. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനായി ഗവേഷണം നടത്തുന്ന 'വി.സ.ഒ.ഇ' എന്ന ഓസ്ട്രിയൻ സംഘടന പുറത്തുവിട്ട കണക്കുകൾ ഈ ദുരിതത്തിന്റെ ആഴം വ്യക്തമാക്കുന്നു. 1991-ൽ വെറും 9 ലക്ഷം ട്രക്കുകൾ മാത്രം കടന്നുപോയിരുന്ന ഈ പാതയിൽ കഴിഞ്ഞ വർഷം മാത്രം കടന്നുപോയത് 24 ലക്ഷത്തിലധികം ട്രക്കുകളാണ്.
അയൽരാജ്യമായ സ്വിറ്റ്സർലൻഡിലെ നാല് പ്രധാന പാതകൾ വഴി ആകെ കടന്നുപോകുന്ന ട്രക്കുകളുടെ എണ്ണം വെറും 8.6 ലക്ഷം മാത്രമാണെന്നിരിക്കെയാണ് ഓസ്ട്രിയയിലെ ഒരൊറ്റ മലയോര പാതയിലൂടെ ഇത്രയധികം വാഹനങ്ങൾ കടത്തിവിടുന്നത്. ഇത് പ്രകൃതിസുന്ദരമായ ആൽപ്സ് മേഖലയെ വലിയ പരിസ്ഥിതി തകർച്ചയിലേക്കാണ് തള്ളിവിടുന്നത്.
ഈ പാതയിലൂടെയുള്ള ചരക്കുനീക്കം കുറയ്ക്കാൻ ജർമനിയിലെ മ്യൂണിക്കിൽ നിന്ന് ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്കിലേക്ക് ഭൂഗർഭ റെയിൽവേ പാത നിർമിക്കുന്ന ഒരു പദ്ധതി കാലങ്ങളായി ചർച്ചയിലുണ്ട്. എന്നാൽ ജർമൻ പാർലമെന്റിന്റെ മെല്ലെപ്പോക്ക് നയം കാരണം ഈ പദ്ധതി ഇന്നും ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനെച്ചൊല്ലി ഓസ്ട്രിയയും ജർമനിയും തമ്മിൽ വലിയ രാഷ്ട്രീയ ഭിന്നത നിലനിൽക്കുന്നുണ്ട്.
ഇതിനിടയിൽ, തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് കുത്തനെ കൂട്ടുകയും മറ്റ് സമയങ്ങളിൽ കുറയ്ക്കുകയും ചെയ്യുന്ന 'ഫ്ലെക്സിബിൾ ടോൾ' രീതി കൊണ്ടുവരണമെന്ന് ജർമനിയിലെ ബവേറിയൻ ഗതാഗത മന്ത്രി ക്രിസ്റ്റ്യൻ ബെൺറീറ്റർ ആവശ്യപ്പെടുന്നു. എന്നാൽ കടുത്ത മലിനീകരണം അനുഭവിക്കുന്ന ജനങ്ങൾക്ക് ഇതൊന്നും തൃപ്തികരമായ പരിഹാരമല്ല.ദക്ഷിണ ജർമനിയിലെ സ്കൂൾ അവധിക്കാലമായതിനാൽ ഈ വർഷത്തെ ഏറ്റവും തിരക്കേറിയ യാത്രാദിനങ്ങളിലൊന്നാണ് പ്രതിഷേധത്തിനായി സമരക്കാർ തിരഞ്ഞെടുത്തത്.
വലിയൊരു ഗതാഗത ദുരന്തം ഒഴിവാക്കാൻ ദിവസങ്ങൾക്ക് മുൻപ് തന്നെ ഓസ്ട്രിയൻ ഓട്ടോമൊബൈൽ ക്ലബ്ബ് ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഹൈവേ പൂർണമായി അടച്ച അധികൃതർ, ഹൈവേക്ക് സമീപത്തെ ഗ്രാമീണ റോഡുകളിലേക്ക് മറ്റ് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. റൂട്ടിൽ മുൻകൂട്ടി ബുക്കിങ് ഉള്ള തദ്ദേശവാസികളെ മാത്രമാണ് ഈ ഗ്രാമീണ റോഡുകളിലൂടെ കടത്തിവിട്ടത്. കൂടാതെ, ക്രമസമാധാന പാലനത്തിനായി നൂറുക്കണക്കിന് പൊലീസുകാരെയാണ് ബവേറിയൻ പൊലീസ് അതിർത്തികളിൽ വിന്യസിച്ചത്.
അധികൃതരുടെ മുൻകൂട്ടിയുള്ള കൃത്യമായ ആസൂത്രണവും ജാഗ്രതാ നിർദേശങ്ങളും കാരണം റോഡുകളിൽ ഭയപ്പെട്ടിരുന്നതുപോലെയുള്ള വലിയ ട്രാഫിക് ബ്ലോക്ക് ഒഴിവായി. യാത്രികർ വലിയ തോതിൽ സ്വിറ്റ്സർലൻഡിലെ ഗോഥാർഡ്, സാൻ ബെർണാർഡിനോ ടണലുകൾ പോലുള്ള ബദൽ മാർഗങ്ങൾ തിരഞ്ഞെടുത്തതാണ് വലിയ ആശ്വാസമായത്.എന്നാൽ, വാരാന്ത്യം പ്രമാണിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ ഈ ബദൽ റൂട്ടുകളിൽ കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ഓസ്ട്രിയയുടെ കടുത്ത നിലപാടുകളും യൂറോപ്യൻ യൂണിയന്റെ പൊതു നയങ്ങളും തമ്മിലുള്ള നിയമപോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യതയെന്നാണ് നിലവിലെ സൂചനകൾ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.