അറ്റ്ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. അറ്റ്ലാന്റ സ്വദേശികളായ ഫിജി - ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജി, ഹെലികോപ്റ്ററിന്റെ പൈലറ്റ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
മെയ് 29 വെള്ളിയാഴ്ച രാത്രി 10:30-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇന്നലെ (മെയ് 29) ആയിരുന്നു ഡേവിന്റെയും, ജെസ്‌നിയുടെയും വിവാഹം. വിവാഹച്ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച റോബിൻസൺ R66 (Robinson R66) ഹെലികോപ്റ്ററാണ് തകർന്നുവീണത്.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഡേവ് അല്ലായിരുന്നു ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത് എന്ന് വിവരങ്ങൾ ഉണ്ട്. അപകടത്തിന്റെ ആഘാതത്തിൽ വരൻ ഡേവും ഹെലികോപ്റ്റർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പരിക്കേറ്റ വധു ജെസ്‌നി നിലവിൽ ചികിത്സയിലാണ്. അപകടവിവരമറിഞ്ഞ് ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇഎംഎസ് (EMS) യൂണിറ്റുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂ ടെസ്റ്റമെന്റ് ചർച്ച് അംഗങ്ങളാണ് അപകടത്തിൽപ്പെട്ട കുടുംബം. പരേതനായ പാസ്റ്റർ ദെസ്തോസ് ചെറിയാന്റെ മകന്റെ ഭാര്യയുടെ അനിയത്തിയുടെ മകനാണ് മരണപ്പെട്ട ഡേവ് ഫിജി. വിവാഹദിനത്തിൽ തന്നെ സംഭവിച്ച ഈ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് അറ്റ്ലാന്റയിലെ മലയാളി സമൂഹവും ബന്ധുക്കളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.