ഷാര്‍ജ: പ്രവാസലോകത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയും ഞെട്ടിക്കുന്നതുമായിരുന്നു യു.എ.ഇയിലെ ഷാര്‍ജയില്‍ മലയാളി യുവതി കുഞ്ഞിനെയും വലിച്ചെറിഞ്ഞ് ആത്മഹത്യ ചെയ്ത സംഭവം.
കണ്ണൂര്‍ അഴീക്കോട് പുതിയകാവ് സ്വദേശിനി ആര്‍ഷ (35), ഏകമകള്‍ റൂഹി (5) എന്നിവരാണ് ഫ്ലാറ്റിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. ഷാര്‍ജാ നിവാസികളെ നടുക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ ആര്‍ഷ ഈ കടുംകൈ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. യുവതിയുടെ ബന്ധുക്കളില്‍ പലരും ഷാര്‍ജയില്‍ തന്നെ താമസമുണ്ട്. ഇവരെല്ലാം ദുരന്തത്തിന്റെ നടുക്കത്തിലാണ്.ഷാര്‍ജ അല്‍ നഹ്ദയിലെ സഹാറ മാളിന് സമീപമുള്ള ഒരു ഹൈറൈസ് റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ 15-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മകളെ ആദ്യം താഴേക്ക് എറിഞ്ഞ ശേഷം ആര്‍ഷയും പുറകെ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. ബുധനാഴ്ച രാവിലെയാണ് പ്രവാസക്കരയെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും പരിസരവാസികളും രാവിലെ വലിയൊരു ശബ്ദം കേട്ടാണ് ഓടിയെത്തുന്നത്. കുട്ടിയുടെ ശരീരം റോഡിലും ആര്‍ഷയുടെ ശരീരം നടപ്പാതയിലുമാണ് വീണുകിടന്നിരുന്നത്. 32 നിലകളുള്ള ഈ വലിയ ടവറിന്റെ 15-ാം നിലയിലാണ് കുടുംബം താമസിച്ചിരുന്നത് എങ്കിലും, താഴത്തെ 6 നിലകള്‍ പാര്‍ക്കിങ്ങിനായും മറ്റൊരു നില ജിംനാഷ്യത്തിനായും നീക്കിവെച്ചതിനാല്‍ 22 നിലകള്‍ക്ക് മുകളില്‍ നിന്നുള്ള ഉയരത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചത്. സംഭവസ്ഥലത്തു വെച്ചുതന്നെ ഇരുവരും മരണപ്പെട്ടിരുന്നു.
വിവരം അറിഞ്ഞ് ഷാര്‍ജ പൊലീസും ആംബുലന്‍സും സ്ഥലത്തെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.ഉടന്‍ തന്നെ പൊലീസിനെയും ആംബുലന്‍സിനെയും വിവരമറിയിക്കുകയും, തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശം പൂര്‍ണ്ണമായും വളഞ്ഞ് പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.
ദുബായില്‍ എയര്‍ക്രാഫ്റ്റ് റിസോഴ്സ് അലോക്കേഷന് ഓഫീസറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് നിഹാലിനൊപ്പം വര്‍ഷങ്ങളായി ഷാര്‍ജ അല്‍ നഹ്ദയിലെ സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു ആര്‍ഷയുടെ താമസം. വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായ ഈ ദമ്പതികള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി ഇതേ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ആര്‍ഷ സ്വന്തമായി ഒരു ഓണ്‍ലൈന്‍ ബിസിനസ്സും നടത്തിവരികയായിരുന്നു.
ഇവരുടെ ബന്ധുക്കളില്‍ പലരും യുഎഇയില്‍ തന്നെയുണ്ട്. ആര്‍ഷയുടെ സഹോദരിയുടെ കുടുംബം ഇതേ കെട്ടിടത്തിലെ തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റിലും, ഭര്‍ത്താവിന്റെ പിതാവും സഹോദരന്റെ കുടുംബവും സമീപപ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. ദുരന്തം നടക്കുന്നതിന്റെ തലേദിവസം രാത്രി ഈ ഫ്ലാറ്റില്‍ കടുത്ത കുടുംബവഴക്ക് നടന്നിരുന്നതായും വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയിരുന്നതായും അയല്‍വാസികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തന്റെ ഭാര്യയ്ക്ക് ചില മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംഭവത്തിന് മുന്‍പ് ഭര്‍ത്താവ് കെട്ടിടത്തിലെ സെക്യൂരിറ്റിയോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്. നിലവില്‍ കേസ് ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്ത് തുടര്‍നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി യുവതിയുടെ ഭര്‍ത്താവ് നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അഴീക്കോട് സ്വദേശി ടി കെ പുരുഷോത്തമന്-ഗീത ദമ്പതികളുടെ മകളാണ് മരിച്ച ആര്‍ഷ.
ബന്ധുക്കള്‍ തൊട്ടടുത്തുണ്ടായിട്ടും ഇത്തരമൊരു ദാരുണമായ സംഭവം ഉണ്ടായത് പ്രവാസി മലയാളി കൂട്ടായ്മകളെ വലിയ രീതിയില്‍ ഞെട്ടിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കിടയിലെ കുടുംബപ്രശ്നങ്ങളും മാനസികാരോഗ്യ സമ്മര്‍ദ്ദങ്ങളും വീണ്ടും വലിയ ചര്‍ച്ചയാകുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.