ന്യൂഡൽഹി: ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും. ഇതു സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം. അടുത്ത ആഴ്ചയായിരിക്കും ശിവകുമാറിന്റെ സത്യപ്രതിജ്ഞ. നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാണ് ഡി.കെ. ശിവകുമാർ.
ഹൈക്കമാൻഡ് ഡി.കെ ശിവകുമാറിന് അനുകൂലമായി നിലപാട് എടുത്തതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയും. എന്നാൽ സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി സിദ്ധരാമയ്യ ക്യാംപ് സമ്മർദ്ദ തന്ത്രങ്ങളും വിലപേശലുകളും ശക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനത്തിനു മുൻപ് സിദ്ധരാമയ്യ തന്റെ അനുയായികളുമായി കൂടിക്കാഴ്ച നടത്തും.
തങ്ങളുടെ നേതാവ് സ്ഥാനം ഒഴിഞ്ഞാലും സർക്കാരിലും പാർട്ടിയിലും ഡി.കെ ശിവകുമാറിന് പൂർണ നിയന്ത്രണം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് സിദ്ധരാമയ്യ അനുകൂലികൾ നടത്തുന്നത്. അധികാര സമവാക്യം നിലനിർത്താൻ ശിവകുമാറിനു കീഴിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. എന്നാൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുന്നതിനോട് ശിവകുമാറിന് താൽപര്യമില്ല. പരമാവധി ഒരാളെ മാത്രമേ അനുവദിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം.
പുതിയ കർണാടക കോൺഗ്രസ് അധ്യക്ഷൻ തങ്ങളുടെ ക്യാംപിൽ നിന്നുള്ള ആളായിരിക്കണമെന്നും സിദ്ധരാമയ്യ പക്ഷം ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് സർക്കാരിലും പാർട്ടിയിലും ഒന്നിലധികം അധികാര കേന്ദ്രങ്ങൾ രൂപപ്പെടാൻ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ ഡൽഹിയിൽ തുടരുകയാണ്.
ഹൈക്കമാൻഡ് മുന്നോട്ടുവച്ച ഫോർമുല അനുസരിച്ച് സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയൊരു പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അദ്ദേഹം സമയം ചോദിച്ചിരിക്കുകയാണ്. ഹൈക്കമാൻഡ് തീരുമാനം താൻ അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ തന്റെ അനുയായികളോട് വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.