ജറുസലം: ഹമാസിന്റെ പുതിയ സായുധവിഭാഗം മേധാവി മുഹമ്മദ് ഒദേയെ വധിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മുൻ മേധാവി ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഒദേ ചുമതലയേറ്റിരുന്നുവെന്നാണ് വിവരം. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായിരുന്നു ഒദേ എന്നാണു കരുതപ്പെടുന്നത്.
അന്ന് ഹമാസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഒദേയെ വധിച്ചതെന്നാണ് നെതന്യാഹു പറഞ്ഞത്. ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും 12 പേർക്കു പരുക്കേറ്റതായും വിവരമുണ്ട്. അതേസമയം ഒദേ കൊല്ലപ്പെട്ടതായി ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
2026 മേയ് 15ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ സായുധസംഘം തലവൻ ഇസ്സുദ്ദീൻ അൽ ഹദ്ദാദും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, ആ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടവരിൽ പ്രധാനിയായിരുന്നു മുഹമ്മദ് ഒദേ. അദ്ദേഹം പുതിയ മേധാവിയായി സ്ഥാനമേറ്റെന്നു വാർത്തകളുണ്ടായിരുന്നെങ്കിലും ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 1974 ൽ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിലാണ് മുഹമ്മദ് ഒദേ ജനിച്ചത്. 1987 ലെ ഒന്നാം ഇൻതിഫാദ കാലത്താണ് ഒദേ ഹമാസിന്റെ പ്രവർത്തകനായത്.(ഇസ്രയേലിനെതിരെ പലസ്തീൻകാർ നടത്തിയ പോരാട്ടങ്ങളാണ് ഇൻതിഫാദ എന്നറിയപ്പെടുന്നത്).
ആദ്യം ആഭ്യന്തര സുരക്ഷാ വിഭാഗമായ മജ്ദ് യൂണിറ്റിലെ അംഗമായി. 2000 ലെ രണ്ടാം ഇൻതിഫാദ സമയത്ത് ഖസാം ബ്രിഗേഡിൽ ചേർന്നു. ഇസ്രയേസിന്റെ സൈനിക നീക്കങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും സമർഥനായിരുന്നു. ഹമാസിന്റെ രഹസ്യാന്വേഷണ സംഘത്തിന്റെ തലവനായ ശേഷം ഇസ്രയേലിനെതിരായ സായുധനീക്കങ്ങളിൽ അടക്കം നിർണായക പങ്കു വഹിച്ചു. 2017 മുതൽ 2019 വരെ നോർത്തേൺ ബ്രിഡേഗിന്റെ കമാൻഡറുമായി.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതോടെ സൈനിക നീക്കങ്ങളും ആയുധ ശേഖരണവും അടക്കമുള്ള പ്രവർത്തനങ്ങൾ ഒദേയുടെ മേൽനോട്ടത്തിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.