കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ റഷ്യ നടത്തിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടർന്ന് ഐക്യരാഷ്ട്ര സംഘടന സുരക്ഷ കൗൺസിൽ യോഗം അടിയന്തരമായി വിളിക്കണമെന്ന് യുക്രെയ്ൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
നാല് വർഷമായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും ശക്തമായ വ്യോമാക്രമണങ്ങളിലൊന്നാണ് റഷ്യ നടത്തിയത്. രാജ്യത്തുടനീളം നാല് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുക്രെയ്ൻ രാജ്യാന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മേയ് 23, 24 തീയതികളിൽ റഷ്യ നടത്തിയ വൻ ആക്രമണത്തിൽ അറുന്നൂറോളം ഡ്രോണുകളും 90 മിസൈലുകളും ഉപയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന സ്ഥിരീകരിച്ചു. ബില തസെർക്വ നഗരത്തിൽ ഓറെഷ്നിക് മിസൈൽ പതിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം തലസ്ഥാനമായ കീവ് ആയിരുന്നു.
യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം, കാബിനറ്റ് മന്ത്രിമാരുടെ ഓഫിസ് കെട്ടിടം ഉൾപ്പെടെയുള്ളവയ്ക്ക് ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മേയ് 22ന് റഷ്യൻ അധിനിവേശത്തിലുള്ള സ്റ്റാരോബിൽസ്കിലെ വിദ്യാർഥികളുടെ ഹോസ്റ്റലിനു നേരെ നടന്ന, 21 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പകരമായാണ് ഈ വ്യോമാക്രമണമെന്നാണ് റഷ്യയുടെ വാദം.
എന്നാൽ തങ്ങൾ തകർത്തത് റഷ്യൻ ഡ്രോൺ കമാൻഡ് യൂണിറ്റിനെയാണെന്ന് യുക്രെയ്ൻ വ്യക്തമാക്കി. തങ്ങൾ ലക്ഷ്യമിട്ടത് സൈനിക കമാൻഡ് കൺട്രോൾ കേന്ദ്രങ്ങൾ മാത്രമാണെന്നും ജനവാസ മേഖലകളെ ആക്രമിച്ചിട്ടില്ലെന്നുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെയും അവകാശവാദം. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ റഷ്യൻ ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.