തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച ആലപ്പുഴയിലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സുരക്ഷാസംഘത്തിന് ‘ഔദ്യോഗിക ജോലി’ എന്നതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്.
സെഡ് പ്ലസ് കാറ്റഗറിയിലുള്ള വിഐപിയുടെ സുരക്ഷാസംഘത്തിന്റെ ചുമതലയിൽ പെടുന്ന കാര്യങ്ങളല്ല, പിണറായി വിജയന്റെ ഗൺമാനും സംഘവും ചെയ്തത്. വിഐപികളുടെ സുരക്ഷ സംബന്ധിച്ചു കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘യെലോ ബുക്കി’ലെ നിർദേശങ്ങൾക്കു വിരുദ്ധമാണു മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിന്റെ പ്രവൃത്തി.
വിഐപി സംഘർഷസ്ഥലത്തു പെട്ടുപോയാൽ അദ്ദേഹത്തെ അവിടെ നിന്നു ‘രക്ഷപ്പെടുത്തി’ കൊണ്ടുപോവുകയാണ് ഇവരുടെ ചുമതല. അതിനു ശേഷം അവിടത്തെ ക്രമസമാധാനം നിയന്ത്രിക്കേണ്ടതു ലോക്കൽ പൊലീസാണ്. എന്നാൽ 2023 ഡിസംബർ 15ന് മുഖ്യമന്ത്രി സഞ്ചരിച്ച നവകേരളബസിനു നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദിച്ച സുരക്ഷാസംഘം ഈ നിർദേശങ്ങൾ ലംഘിച്ചതു ചട്ടലംഘനത്തിനു പുറമേ കടുത്ത സുരക്ഷാവീഴ്ചയുമാണ്.
മുഴുവൻ സമയവും വിഐപിയുടെ ഏറ്റവും അടുത്തുണ്ടാകണം എന്നതാണു സുരക്ഷാസംഘത്തിനുള്ള നിർദേശം. വിഐപിയുടെ വാഹനത്തിന്റെ മുന്നിലും പിന്നിലുമായാണ് ഇവർ സഞ്ചരിക്കേണ്ടത്. വിഐപിയുടെ വാഹനം നിർത്തിയാൽ മാത്രമേ ഇവരുടെ വാഹനം നിർത്താൻ അനുവാദമുള്ളൂ. എന്നാൽ പിണറായി വിജയന്റെ വാഹനം കടന്നുപോയതിനു ശേഷമാണ് ഇവർ വാഹനം നിർത്തിയിറങ്ങി പ്രതിഷേധക്കാരെ മർദിച്ചത്. ഇത്രയും സമയം അദ്ദേഹത്തിന്റെ കൂടെ സുരക്ഷാസംഘം ഉണ്ടായിരുന്നില്ല. സുരക്ഷാസംഘത്തിന്റെ വാഹനം നിർത്തിയതോടെ ഇതിനു പിന്നിലുള്ള ആംബുലൻസും അഗ്നിരക്ഷാസേനയുടെ വാഹനവും ഉൾപ്പെടെയുള്ള വാഹനവ്യൂഹവും ഗതാഗതക്കുരുക്കിൽ പെട്ടു. ഇതെല്ലാം സുരക്ഷാവീഴ്ചയാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിടിച്ചുമാറ്റി ശാന്തരാക്കിയതിനു ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയെത്തി മർദിച്ചത്.
സുരക്ഷാസംഘത്തിനു പൊലീസ് വകുപ്പ് അനുവദിച്ച ആയുധം കൈത്തോക്കാണ്. എന്നാൽ ചൂരൽവടി ഉപയോഗിച്ചാണ് ഇവർ മർദിച്ചത്. സാധാരണ പൊലീസുകാർ ഉപയോഗിക്കുന്ന ലാത്തിയെക്കാൾ നീളം കൂടുതലുള്ള ചൂരൽവടിയാണിതെന്നും ഇത്തരം വടി പൊലീസ് വകുപ്പ് ആർക്കും നൽകിയിട്ടില്ലെന്നും എസ്ഐടി റിപ്പോർട്ടിലുണ്ട്.
കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നു കേസിലെ പ്രതികളായ 5 പൊലീസുകാരെ ചോദ്യം ചെയ്യുന്നതിനു മുൻപായി പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. മാധ്യമപ്രവർത്തകൻ പകർത്തിയ വിഡിയോ ദൃശ്യങ്ങളാണ് നിലവിൽ കേസിലെ പ്രധാന തെളിവ്. ഇതു കോടതിയിൽ സമർപ്പിച്ചു. ഇതിനൊപ്പം സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നവർ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ ദ്യശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. തെളിവുകൾ ശേഖരിച്ച ശേഷം 5 പ്രതികൾക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് എസ്ഐടി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.