ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധം തണുപ്പിക്കാൻ നടപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുനർമൂല്യനിർണയ അപേക്ഷയ്ക്കുള്ള പോർട്ടലിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മദ്രാസ്, കാൻപുർ ഐഐടികളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരെ നിയോഗിക്കും.
അതേസമയം ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള അപേക്ഷ നൽകാനുള്ള സമയം ഇന്ന് അർധരാത്രി വരെ നീട്ടി. നാളെ മുതൽ 29 വരെയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയപരിധി.
ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കി മൂല്യനിർണയം നടത്തുന്ന ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) രീതി ആദ്യമായാണ് സിബിഎസ്ഇ നടപ്പാക്കിയത്.
സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ അവ്യക്തമാണെന്നും ഇതു വിദ്യാർഥികളുടെ മാർക്കു കുറച്ചെന്നും വ്യാപക പരാതി ഉയർന്നു. ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസിന്റെ ചിത്രങ്ങൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി സ്കാൻ ചെയ്ത പകർപ്പിന് അപേക്ഷ നൽകാനുള്ള ശ്രമവും സാങ്കേതിക പ്രശ്നത്തിൽ കുരുങ്ങി.
പകർപ്പിനായി ഫീ അടയ്ക്കാൻ ശ്രമിച്ചപ്പോൾ പലർക്കും വ്യത്യസ്ത തുകകളാണു വെബ്സൈറ്റിൽ കാണിച്ചത്. 8000 രൂപ മുതൽ 69,420 രൂപ വരെ കാണിക്കുന്ന സ്ക്രീൻ ഷോട്ടുകൾ വിദ്യാർഥികൾ സമൂഹമാധ്യ മങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
വെബ്സൈറ്റിന്റെ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കുണ്ടായ ബുദ്ധിമുട്ടു സംബന്ധിച്ചും സിബിഎസ്ഇയിൽനിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് തേടി.
അപേക്ഷിച്ച എല്ലാവർക്കും ഉത്തരക്കടലാസുകൾ ലഭ്യമാക്കുമെന്നും കൂടുതൽ തുക ഫീ അടയ്ക്കേണ്ടി വന്നവർക്ക് അധികമായി അടച്ച തുക തിരികെ നൽകുമെന്നും സിബിഎസ്ഇ അറിയിച്ചു.
പ്ലസ്ടു ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യനിർണയം നടത്തണമെന്ന ആവശ്യം വിദ്യാർഥികൾ ആവർത്തിച്ചു. അതേസമയം പ്രത്യേക മൂല്യനിർണയം നടത്തിയ ഗൾഫിലെ പരീക്ഷാ ഫലത്തിലും പ്രശ്നങ്ങളുണ്ടെന്നു വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.