വാഷിങ്ടൻ: യുഎസുമായുള്ള ആണവ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ, പരമോന്നത നേതാവ് മുജ്തബ ഖമനയി അതീവ രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ട്.
തന്റെ സ്വന്തം സർക്കാരുമായി പോലും ദൂതന്മാർ വഴി മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടവുമായി ആണവ കരാർ ചർച്ചകൾ നടത്തുന്ന മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർക്ക് പോലും ഖമനയിയെ നേരിട്ട് ബന്ധപ്പെടാൻ യാതൊരു മാർഗവുമില്ല.
ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർക്ക് പോലും തങ്ങളുടെ പരമോന്നത നേതാവ് എവിടെയാണെന്ന് അറിയില്ലെന്നാണ് വിവരം. ഈ കടുത്ത ആശയവിനിമയ പ്രതിസന്ധിയാണ് ട്രംപ് ഭരണകൂടവുമായുള്ള ആണവ ചർച്ചകൾ ഇത്രയധികം വൈകാൻ പ്രധാന കാരണമെന്ന് യുഎസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ വ്യോമാക്രമണത്തിൽ മുജ്തബ ഖമനയിക്ക് പരുക്കേറ്റിരുന്നു. ഇതേ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. പിതാവിന്റെ ദാരുണമായ മരണം കണക്കിലെടുത്താണ് മുജ്തബ അതീവ സുരക്ഷാ മുൻകരുതലുകളിലേക്ക് മാറിയത്. യുദ്ധം ആരംഭിച്ചതിനു ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
യുദ്ധകാലത്ത് ഇറാന്റെ മുതിർന്ന സൈനിക-ഭരണ നേതൃത്വത്തെ കൃത്യമായി കണ്ടെത്തി വധിക്കാൻ യുഎസ്, ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് സാധിച്ചിരുന്നു. ഇതേത്തുടർന്ന് ഭൂരിഭാഗം ഇറാൻ നേതാക്കളും നിലവിൽ ഭൂഗർഭ ബങ്കറുകളിലാണ് കഴിയുന്നത്. പരസ്പരമുള്ള സമ്പർക്കങ്ങൾ ഇവർ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്.
അമേരിക്കയിൽ നിന്ന് കരാറിന്റെ വിശദാംശങ്ങൾ അയക്കുമ്പോൾ, അത് രഹസ്യ സങ്കേതത്തിലുള്ള പരമോന്നത നേതാവിലേക്ക് എത്തിക്കാനും മറുപടി ലഭിക്കാനും ദിവസങ്ങളോളം നീണ്ട താമസം നേരിടുന്നുണ്ടെന്ന് ഒരു മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, ഖമനയിയുടെ ഒളിത്താവളത്തെക്കുറിച്ചോ ഇറാന്റെ ആഭ്യന്തര ആശയവിനിമയ രീതികളെക്കുറിച്ചോ പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.