കോഴിക്കോട്: ജില്ല വർഷങ്ങളായി കാത്തിരിക്കുന്നതാണു ദേശീയപാത ബൈപാസ് നിർമാണം. കോഴിക്കോട് നഗരത്തിലേതടക്കം ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ വേണ്ടിയുള്ള ദേശീയപാത ബൈപാസിൽ, നിലവിൽ രാമനാട്ടുകര– വെങ്ങളം റീച്ച് മാത്രമാണു പൂർത്തിയായത്.
2024 ഏപ്രിലിൽ തീരേണ്ടിയിരുന്ന വെങ്ങളം – അഴിയൂർ റീച്ച് പാതിപോലുമായിട്ടില്ല. ഇതിലെ 4 ഭാഗങ്ങളിൽ ഒന്നു പോലും 100 % പൂർത്തിയായിട്ടില്ല. നിർമാണ കാലാവധി 2026 മാർച്ചിലേക്കും പിന്നീട് 2027 മാർച്ചിലേക്കും നീട്ടിയിരിക്കുകയാണ്. അദാനി റോഡ് ട്രാൻസ്പോർട്ടിനാണു നിർമാണ കരാർ. അദാനി കമ്പനിക്കു വേണ്ടി വാഗാഡ് ഇൻഫ്രാ പ്രോജക്ട്സ് ആണു നിർമാണം. പുതിയ 2 കമ്പനികളെ കൂടി ഉൾപ്പെടുത്തി നിർമാണം വേഗത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ട്.
∙ അഴിയൂർ–നാദാപുരം റോഡ് ഭാഗത്തു കുന്നു മുറിച്ചെടുത്ത ഭാഗത്തു സോയിൽ നെയിലിങ് തകർന്ന മുക്കാളി, മടപ്പള്ളി ഭാഗങ്ങൾ നന്നാക്കിയിട്ടില്ല. മുക്കാളിയിൽ ഒരു ഭാഗത്ത് മതിൽ നിർമിച്ചു. മറുഭാഗം ഇടിഞ്ഞ അവസ്ഥയിൽ. കണ്ണൂക്കര, മടപ്പള്ളി, നാദാപുരംറോഡ്, ചോറോട് അടിപ്പാതകൾ നിർമാണത്തിലാണ്.
∙ നാദാപുരം റോഡ്–പാലോളിപ്പാലം ഭാഗത്തു കൈനാട്ടി, പെരുവാട്ടുംതാഴ, അടക്കാതെരു എന്നിവിടങ്ങളിലെ വലിയപാലങ്ങളിലേക്കു റോഡ് നിർമാണം നടക്കുന്നതേയുള്ളൂ. ചോറോട് റെയിൽവേ ലൈനിന് മുകളിൽ ബോസ്ട്രിങ് സ്റ്റീൽ പാലം നീക്കിവച്ചു. മറ്റ് പ്രവൃത്തി നടന്നിട്ടില്ല. വടകരയിൽ ലിങ്ക് റോഡ് മുതൽ പുതിയ സ്റ്റാൻഡ് വരെ 560 മീറ്ററിൽ മേൽപാലം പൂർത്തിയായി. അപ്രോച്ച് റോഡ് പണി ആരംഭിച്ചിട്ടില്ല. കരിമ്പനപ്പാലത്തു ചെറിയ പാലത്തിലേക്കുള്ള റോഡ് പണിയുടെ ആദ്യഘട്ടമാകുന്നതേയുള്ളൂ. പുതിയ സ്റ്റാൻഡ് മുതൽ കരിമ്പനപ്പാലം വരെ ഫ്ലൈഓവർ ബ്രിജിന്റെ രൂപരേഖ പോലുമായിട്ടില്ല.
∙കുന്ന്യോറ മലയിൽ 14 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ചാണു കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നത്.
∙പന്തലായനി കൂമൻതോടിന് കുറുകെ അണ്ടർ പാസിന്റെ ഇരുവശത്തും റോഡ് നിർമാണം പാതിവഴിയിലാണ്.
∙നന്തി കീഴൂർ റോഡിൽ സർവീസ് റോഡിന്റെ പണി പൂർത്തീകരിച്ചിട്ടില്ല. കൊല്ലം നെല്ലാടി റോഡ് സർവീസ് റോഡ് ജംക്‌ഷനിലെ ഓടനിർമാണം തുടങ്ങിയത് ഇന്നലെ. നന്തിബസാറിൽ ഫ്ലൈഓവർ ബ്രിജിന്റെ പടിഞ്ഞാറു ഭാഗത്തെ റോഡ് നിർമാണം പാതിയായിട്ടേയുള്ളൂ.
∙ മൂരാട് അടിപ്പാതയ്ക്കു സമീപം പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡ് ഇതുവരെ പൂർത്തിയായിട്ടില്ല. ഇരിങ്ങലിൽ അടിപ്പാത നിർമാണവും ആറുവരി പാതയും ഇതുവരെ പൂർത്തിയായിട്ടില്ല. അയനിക്കാട് പള്ളിക്കു സമീപം നിർമാണം പുരോഗമിക്കുന്നു. പയ്യോളി ടൗണിൽ മേൽപാലത്തിന്റെ പണി പൂർത്തിയാകുന്നതേയുള്ളൂ. പെരുമാൾപുരത്ത് പാതയും പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡും പൂർത്തിയായിട്ടില്ല. കുന്ന്യോറമലയിൽ ആകാശ നടപ്പാത വാഗ്ദാനത്തിൽ മാത്രം കൊയിലാണ്ടി
∙ 65ൽപരം കുടുംബങ്ങൾ താമസിക്കുകയും 2 കോളജുകളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുകയും ചെയ്യുന്ന കുന്ന്യോറമലയിൽ, ആകാശ നടപ്പാത സ്ഥാപിക്കുമെന്ന ഉറപ്പ് ദേശീയപാത അതോറിറ്റി ഇതുവരെ പാലിച്ചില്ലെന്നു പരാതി. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള എസ്എൻഡിപി കോളജിലും ഗുരുദേവ കോളജിലുമായി രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇരുന്നൂറോളം അധ്യാപകരും ജീവനക്കാരുമുണ്ട്. സമീപപ്രദേശത്ത് 60ൽ പരം കുടുംബങ്ങളും താമസിക്കുന്നു. ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ കൊല്ലം – കുന്ന്യോറമല റോഡ് യാത്ര തടസ്സപ്പെടും. കോളജിലേക്കു വാഹനങ്ങളിൽ എത്തേണ്ടവർ കൊല്ലം - നെല്യാടി മേപ്പയൂർ റോഡിൽ നിർമിച്ച അടിപ്പാത കടന്ന് സർവീസ് റോഡിലൂടെ വരണം. റോഡ് പണി നടക്കുന്നതിനാൽ, 2 കോളജുകളിലെ വിദ്യാർഥികളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ആകാശ നടപ്പാത സ്ഥാപിക്കുമെന്ന് എൻഎച്ച്എഐ അധികൃതർ ഉറപ്പ് നൽകിയിരുന്നു. വാഗ്ദാന ലംഘനത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണു നാട്ടുകാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.