റോം: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം എന്നത്തേക്കാളും ശക്തമായ നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി റോമിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇരു നേതാക്കളും ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിരോധം, നവീകരണം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കുമെന്നും തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ദൃഢമാക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനിൽ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇറ്റലി. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹമുള്ളതും ഇറ്റലിയിലാണ്, ഏകദേശം രണ്ട് ദശലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.
ഈ പശ്ചാത്തലത്തിലാണ് ഉഭയകക്ഷി ബന്ധം പുതുക്കുന്നതിനുള്ള സുപ്രധാന നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് താനും ജോർജിയ മെലോനിയും വിപുലമായ ചർച്ചകൾ നടത്തിയതായി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയും ഇറ്റലിയും തമ്മിൽ ഉടൻ ‘ഇന്ത്യ-ഇറ്റലി ഇന്നൊവേഷൻ സെന്റർ’ ആരംഭിക്കുമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പ്രത്യേകിച്ച് പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വലിയ രീതിയിൽ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യയും ഇറ്റലിയും ശക്തമായ സമുദ്രശക്തികളായതിനാൽ, കണക്റ്റിവിറ്റിയുടെ കാര്യത്തിൽ അടുത്ത സഹകരണം അത്യന്താപേക്ഷിതമാണ്. ഷിപ്പിങ്, തുറമുഖങ്ങളുടെ ആധുനികവൽക്കരണം, ലോജിസ്റ്റിക്സ്, ബ്ലൂ ഇക്കോണമി എന്നിവയിൽ ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കും’’ – നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിനായി ഇരുരാജ്യങ്ങളും സംയുക്ത പദ്ധതി പ്രഖ്യാപിച്ചു. ഭീകരവാദം മാനവികതയ്ക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന നിലപാടിൽ ഇന്ത്യയും ഇറ്റലിയും ഒറ്റക്കെട്ടാണെന്ന് മോദി പറഞ്ഞു.
ഭീകരവാദ സാമ്പത്തിക സഹായത്തിനെതിരെയുള്ള ഇരുരാജ്യങ്ങളുടെയും സഹകരണം ലോകത്തിനു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ, പശ്ചിമേഷ്യൻ യുദ്ധങ്ങളെക്കുറിച്ച് സംസാരിക്കവെ, എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ ശക്തമായ നിലപാട് മോദി ആവർത്തിച്ചു.
അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ചൊവ്വാഴ്ച രാത്രിയാണ് മോദി ഇറ്റലിയിലെത്തിയത്. ജോർജിയ മെലോണിയുമായുള്ള ചർച്ചകൾക്കായി എത്തിയ അദ്ദേഹത്തിന് ആചാരപരമായ സൈനിക ബഹുമതികളോടെയാണ് സ്വീകരണം നൽകിയത്. ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, സാംസ്കാരിക ബന്ധങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.