ലുംബാംഗ് ഐലൻഡ്: 1945-ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചെങ്കിലും 1974 വരെ ആ യുദ്ധം തുടരുകയാണെന്ന് വിശ്വസിച്ച ഒരാളുണ്ടായിരുന്നു ജാപ്പനീസ് സൈനികൻ ഹിരൂ ഒനോഡ.
ഫിലിപ്പീൻസിലെ ലുബാംഗ് ദ്വീപില്‍ ഒളിപ്പോര് നടത്താൻ നിയോഗിക്കപ്പെട്ട ഒനോഡ തന്റെ കമാൻഡറുടെ നേരിട്ടുള്ള ഉത്തരവില്ലാതെ കീഴടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. 1945 ഓഗസ്റ്റില്‍ ജപ്പാൻ കീഴടങ്ങിയ വിവരം വിമാനങ്ങളില്‍ നിന്ന് ലഘുലേഖകളായി കാടുകളില്‍ വിതറിയിരുന്നു. എന്നാല്‍ ഇത് ശത്രുക്കളുടെ തന്ത്രമാണെന്ന് കരുതിയ ഒനോഡയും കൂട്ടാളികളും അത് വിശ്വസിക്കാൻ തയ്യാറായില്ല. കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ചും, നാട്ടുകാരുടെ പശുക്കളെ കൊന്നും അവർ അതിജീവനം തുടർന്നു. ഇടയ്ക്കിടെ പ്രാദേശിക പോലീസുമായി ഏറ്റുമുട്ടലുകളും നടന്നു.കാലക്രമേണ ഒനോഡയുടെ കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി ഇല്ലാതായി. ഒരാള്‍ 1950-ല്‍ കീഴടങ്ങി, മറ്റൊരാള്‍ 1954-ല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 1972-ല്‍ അവസാനത്തെ കൂട്ടാളിയായിരുന്ന കിൻഷിചി കൊസുക കൂടി കൊല്ലപ്പെട്ടതോടെ ഒനോഡ കാട്ടില്‍ തനിച്ചായി. ജപ്പാനിലാകട്ടെ ഒനോഡ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അനുസ്മരണ ചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു.
1974-ല്‍ നോറിയോ സുസുകി എന്ന യുവ സഞ്ചാരി ഒനോഡയെ കാട്ടില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. എന്നാല്‍ തന്റെ മേലുദ്യോഗസ്ഥന്റെ നേരിട്ടുള്ള ഉത്തരവില്ലാതെ ആയുധം താഴെവെക്കാൻ അദ്ദേഹം തയ്യാറായില്ല. തുടർന്ന് ജാപ്പനീസ് സർക്കാർ ഒനോഡയുടെ പഴയ കമാൻഡറായിരുന്ന മേജർ യോഷിമി താനിഗുച്ചിയെ കണ്ടെത്തി ഫിലിപ്പീൻസിലെത്തിച്ചു. മേജർ നേരിട്ടെത്തി ദൗത്യം അവസാനിച്ചതായി ഉത്തരവിട്ടതോടെയാണ് ഒനോഡ കീഴടങ്ങിയത്. 1974 മാർച്ച് 10-ന് തന്റെ പഴകിയ യൂണിഫോം ധരിച്ച് തുരുമ്പിക്കാത്ത റൈഫിളും വാളും വെടിയുണ്ടകളുമായി അദ്ദേഹം ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസിന് മുന്നില്‍ കീഴടങ്ങി. മൂന്ന് പതിറ്റാണ്ടോളം പഴക്കമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ തോക്ക് അപ്പോഴും ഉപയോഗയോഗ്യമായിരുന്നു എന്നത് അധികൃതരെ അത്ഭുതപ്പെടുത്തി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.