ലഖ്നൗ: ഒരു കുടുംബത്തിലെ നാല് കുട്ടികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. അതേ ദിവസം കാണാതായ കുട്ടികളുടെ അമ്മയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്നും കണ്ടെത്തി.
ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് അടിമുടി ദുരൂഹമായ സംഭവം നടന്നത്. ശനിയാഴ്ച രാവിലെ മുതല്‍ കാണാതായ നാസിയാ ഖാത്തൂണിന്റെ (37) മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെ സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മീരൻപൂർ പ്രദേശത്തെ വീടിനുള്ളിലാണ് എട്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളെ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ കുട്ടികളുടെ അമ്മയെ കാണാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തതോടെ ഇവർ സംശയ നിഴലിലായിരുന്നു.
ഷഫീഖ് (14), സൗദ് (12), ഉമർ (10), സാദിയ (8) എന്നിവരാണ് കൊല്ലപ്പെട്ട കുട്ടികള്‍. ഇവരുടെ പിതാവ് നിയാസ് (42) സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് ഓടയില്‍ നിന്നും നാസിയയുടെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന്‍റെ ചിത്രം അയച്ചു കൊടുത്തതിനെ തുടർന്ന് വിദേശത്തുള്ള ഭർത്താവ് നിയാസ് ഭാര്യയെ തിരിച്ചറിഞ്ഞു.
നാസിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും അംബേദ്കർ നഗർ എസ്പി പ്രാച്ചി സിംഗ് പറഞ്ഞു. നാസിയയെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ സ്വയം വിഷം കഴിച്ച ശേഷം ഓടയില്‍ ചാടിയതാണോ എന്ന കാര്യത്തില്‍ പൊലീസ് ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എസ്പി വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പുറത്തുനിന്നുള്ള ആരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഞായറാഴ്ച കുട്ടികളുടെ മൃതദേഹങ്ങള്‍ മഹ്രുവ ഏരിയയിലെ കസ്ദ ഗ്രാമത്തില്‍ എത്തിച്ചപ്പോള്‍ കണ്ണ് നിറയ്ക്കുന്ന രംഗങ്ങളാണുണ്ടായത്.
ബന്ധുക്കളും അയല്‍വാസികളുമടക്കം നൂറുകണക്കിന് ആളുകള്‍ കുട്ടികള്‍ക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തി. തുടർന്ന് ഗ്രാമത്തിലെ ഖബർസ്ഥാനില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. നാസിയയുടെ മരണ വാർത്ത കൂടി എത്തിയതോടെ പ്രദേശവാസികള്‍ നടുങ്ങിയിരിക്കുകയാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.