ശാസ്താംകോട്ട: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റില്‍.
ശൂരനാട് വടക്ക് ആനയടി സ്വദേശിയായ അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്. അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് ഇയാള്‍. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ 15 പവൻ സ്വർണാഭരണങ്ങള്‍ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. കഴിഞ്ഞ കുറേനാളുകളായി ഇയാള്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
പെണ്‍കുട്ടി പ്രായപൂർത്തിയാകും മുൻപെടുത്ത ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്കു പകർത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് തയാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങള്‍ മാതാവിന്റെ ഫോണിലേക്കും വാട്സാപ്പിലൂടെ അയച്ചു.
ചിത്രങ്ങള്‍ അജ്ഞാതൻ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും താൻ ഇവരോട് സംസാരിച്ചതായും 15 പവൻ സ്വർണാഭരണങ്ങള്‍ നല്‍കിയാല്‍ ഇതു തടയാൻ കഴിയുമെന്നും അല്ലാത്തപക്ഷം നഗ്നചിത്രങ്ങള്‍ അടക്കം പുറത്തു വരുമെന്നും അവിനാഷ് പെണ്‍കുട്ടിയുടെ കുടുംബത്തോടു പറഞ്ഞു.
സംശയം തോന്നിയ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെത്തുടർന്നു പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. ജോലിയില്‍ നിന്ന് ഏറെനാളായി വിട്ടുനില്‍ക്കുന്ന അവിനാഷിനെ പൊലീസ് സേനയില്‍ നിന്നു നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.