OCI കാർഡോ പാസ്‌പോർട്ടോ ഇല്ലെങ്കിൽ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനാവില്ല: നിർണ്ണായക വിധിയുമായി ഹൈക്കോടതി
10 വർഷം മുമ്പ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച കോട്ടയം മുട്ടുചിറ സ്വദേശി ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഉത്തരവിടണം എന്നാവശ്യപ്പെട്ട് ബന്ധു ഹൻസ് ജോസഫ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഇന്ത്യൻ പാസ്‌പോർട്ടോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡോ ഇല്ലാതെ, വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ബന്ധുക്കളുടെ വൈകാരികമായ ആഗ്രഹങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് പൗരത്വവും നിലവിലെ നിയമങ്ങളും അടിസ്ഥാനമാക്കിയാണ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുട്ടുച്ചിറക്കാരനായ ജോബി തോമസിനെ ഫെബ്രുവരിയില്‍ കേംബ്രിഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . 53 വയസായിരുന്നു പ്രായം. ഉറക്കത്തിനിടെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ജോബി മുട്ടുച്ചിറ നടക്കല്‍ കുടുംബാംഗമാണ്.
ജോബി ജനിച്ചതും വളർന്നതും ആദ്യ വിവാഹം കഴിച്ചതും കേരളത്തിലാണെങ്കിലും പിന്നീട് വിവാഹമോചനം നേടി ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു.
2016ൽ അദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഫിലിപ്പീനി യുവതിയെ വിവാഹം കഴിച്ച് യുകെയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അദ്ദേഹം മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഉള്‍പ്പെട്ട സമൂഹം മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.
ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബിക്ക് ഒസിഐ കാർഡിന് അർഹതയുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിനായി അപേക്ഷിച്ചിരുന്നില്ല. മരണശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി ബന്ധുക്കൾ യുകെയിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചെങ്കിലും അവർ അത് നിരസിച്ചു.
വിദേശ പൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കിൽ ഒസിഐ അല്ലെങ്കിൽ പിഐഒ കാർഡ് നിർബന്ധമാണെന്നതായിരുന്നു കാരണം.
പത്ത് വർഷം മുമ്പ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി ഒസിഐ കാർഡിന് അപേക്ഷിക്കാത്ത സാഹചര്യത്തിൽ, അദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്ന് കരുതാനാവില്ലെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു.
നാട്ടിലേക്ക് മടങ്ങാൻ ജോബി ആഗ്രഹിച്ചിരുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ അയച്ച ഒരു ഇമെയിൽ സന്ദേശം ഹർജിക്കാരൻ ഹാജരാക്കിയിരുന്നെങ്കിലും, മരണശേഷം അയച്ചതായതിനാൽ കോടതി അത് വിശ്വസനീയമായ രേഖയായി പരിഗണിച്ചില്ല.
കൂടാതെ, ജോബിയുടെ അമ്മയും മകളും ഇപ്പോഴും കേരളത്തിൽ ജീവിച്ചിരിപ്പുണ്ടെങ്കിലും അവരാരും കോടതിയെ സമീപിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ബന്ധുവായ ഹർ ജിക്കാരന് ഈ കേസിൽ നിയമപരമായ അവകാശമില്ലെന്നും വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.