യുകെ: കുറ്റകൃത്യങ്ങളില്‍ പുത്തന്‍ മാതൃക സൃഷ്ടിക്കുന്നതില്‍ യുകെ മലയാളികള്‍ ഒരു പടി മുന്നിലാണെന്നതിന്റെ സൂചനയുമായി കവന്‍ട്രിയില്‍ നിന്നും എത്തുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത.
സ്വന്തം വീട്ടിലെ കിടപ്പ് മുറി പെണ്‍കുട്ടികള്‍ക്ക് മാത്രം വാടകയ്ക്ക് നല്കിയ ന്യു ജെന്‍ മലയാളി നഴ്സ് വീട്ടിലെ രണ്ടു ടോയ്ലെറ്റിലും ഒളി കാമറ സ്ഥാപിച്ചു ദൃശ്യങ്ങളും വിഡിയോകളും പകര്‍ത്തി ലാപ് ടോപ്പില്‍ സൂക്ഷിച്ചുവെന്ന നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്,കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ ഈ പ്രവര്‍ത്തി തുടരുകയായിരുന്നു എന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചവര്‍ക്ക് മനസിലായത്. കോവിഡിനെ തുടര്‍ന്ന് ഉണ്ടായ നഴ്സുമാരുടെ റിക്രൂട്മെന്റില്‍ ഒമാനില്‍ നഴ്സ് ആയിരുന്ന യുവാവ് കവന്‍ട്രിയില്‍ എത്തിയ ശേഷം അദ്ധ്യാത്മിക രംഗത്തും സജീവമായിരുന്നു. കത്തോലിക്കാ വിശ്വാസ സമൂഹത്തില്‍ വലിയ മതിപ്പ് നേടിയിട്ടുള്ള ജീസസ് യൂത്ത് എന്ന സംഘടനയുടെ അറിയപ്പെടുന്ന പ്രവര്ത്തകന് ആണ് ആരോപണത്തിലെ കേന്ദ്ര നായകന്.
കൂട്ടുകാരനെ രക്ഷിക്കാന്‍ കാവല്‍ മാലാഖയെ പോലെ മറ്റൊരു നഴ്സ് രംഗത്ത്, ക്രിമിനലുകളുടെ കൂട്ടമാണോ ആധ്യാല്മിക രംഗം?
ഇയാളെ ആരോപണത്തില്‍ നിന്നും രക്ഷിക്കാന്‍ എത്തിയത് സംഘടനയുടെ യുകെ കേന്ദ്ര ഭാരവാഹിയായ ലെസ്റ്ററിലെ മലയാളി നഴ്സ് ആണെന്നും ബ്രിട്ടീഷ് മലയാളിക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. നഴ്സ് എന്ന നിലയില്‍ യുകെയില്‍ ജോലി ചെയ്യുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കവന്‍ട്രിയിലെ ഞരമ്പ് രോഗിയും അയാളെ സഹായിക്കാന്‍ എത്തിയ ലെസ്റ്ററിലെ മലയാളി നഴ്സും ഇടപെട്ടത് എന്നതാണ് ഇപ്പോള്‍ പുറത്തു വന്ന വെളിപ്പെടുത്തലില്‍ നിര്‍ണായകമായിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഔദ്യോഗിക ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെട്ട നഴ്സുമാര്‍ തന്നെ അത് മറച്ചു വയ്ക്കാന്‍ നടത്തിയ ശ്രമം സംഭവത്തില്‍ ഉള്പെട്ടവരുടെ ജോലി തെറിക്കാന്‍ വരെ കാരണമായേക്കും.
ഇതോടെ കവന്‍ട്രി, ലെസ്റ്റര്‍ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ കുറിച്ച് പരാതികള്‍ ഉയരാന്‍ ഉള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്. കവന്‍ട്രി മലയാളി യുവാവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതികള്‍ സേഫ് ഗാര്‍ഡിംഗില്‍ റിപ്പോര്‍ട്ട് ചെയ്യും എന്ന വിവരവും ഇതിനിടയില്‍ പുറത്തു വരുന്നുണ്ട്. സംഭവത്തെ കുറിച്ച് ബാന്‍ഡ് 8 പദവിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ വിവരം ധരിപ്പിച്ചതായും വിവരം പുറത്തു വരുന്നുണ്ട്. ഇതോടെ ഹോസ്പിറ്റല്‍ അധികൃതരെ വിവരം അറിയിക്കേണ്ട ബാധ്യതയും ഈ വിവരം അറിഞ്ഞ മറ്റു ജീവനക്കാരിലേക്ക് കൂടി എത്തുകയാണ്.
ഹോസ്പിറ്റല്‍ അധികൃതര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിഞ്ഞാല്‍ ആ നിമിഷം പോലീസിനെ അറിയിക്കുക എന്നതാണ് പ്രാഥമിക കടമ, ഇതോടെ തന്നിലേക്ക് പോലീസ് കേസ് എത്തുമെന്നും അറസ്റ്റ് സംഭവിക്കുമെന്നും ഉറപ്പായതോടെയാണ് അതിനു കാത്തു നില്‍ക്കാതെ ആദ്യം കിട്ടിയ വിമാനത്തില്‍ ടിക്കറ്റ് എടുത്തു മലയാളി യുവാവ് ഇപ്പോള്‍ പന്തളത്തെ വീട്ടില്‍ എത്തിയിരിക്കുന്നത്.
വീട്ടിലേക്ക് ആളുകളെ വിളിച്ചു വരുത്താന്‍ പ്രത്യേക താല്പര്യം, ക്യാമറ ദൃശ്യങ്ങളില്‍ കുടുങ്ങിയവര്‍ എത്രപേരെന്ന് ആര്‍ക്കും അറിയാത്ത കണക്ക്
ക്രിസ്ത്യന്‍ പോഷക സംഘടനയില്‍ സജീവമായിരുന്ന ഇയാളുടെ വീട്ടില്‍ കവന്‍ട്രിക്ക് പുറത്തു നിന്നും ചെറുപ്പക്കാര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. എന്നാല്‍ ഇയാളുടെ വീട്ടില്‍ എത്തിയവരില്‍ ടോയ്ലെറ്റ് ഉപയോഗിച്ചവരുടെയെല്ലാം നഗ്നത ഒളികാമറ വച്ച് പകര്‍ത്തുക ആയിരുന്നു ഇയാളുടെ ആധ്യാല്മിക പ്രവര്‍ത്തനത്തിലെ ശുഷ്കാന്തിക്ക് പിന്നിലെ കാരണം എന്നും ഇപ്പോള്‍ സംശയിക്കപ്പെടുകയാണ്.
പന്തളത്തിനടുത്ത പ്രദേശത്തുകാരനായ ഇയാളുടെ പേര് വിവരം പ്രസിദ്ധപ്പെടുത്തത്തത് വീട്ടില്‍ താമസിച്ച പെണ്‍കുട്ടികളുടെയും വീട് സന്ദര്‍ശിച്ചിട്ടുള്ള സ്ത്രീകളുടെയും സ്വകാര്യതക്ക് വെല്ലുവിളി ഉയര്‍ത്തും എന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിക്ക് തോന്നിയ സംശയമാണ് യുകെ മലയാളികള്‍ക്കിടയില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത തരം ക്രിമിനല്‍ കുറ്റം പുറം ലോകം അറിയാന്‍ കാരണമായത്.
കവന്‍ട്രിയില്‍ ഇയാളുടെ വീട്ടിലേക്ക് പതിവായി ആളുകള്‍ എത്തിയിരുന്നു എന്നും നാട്ടിലേക്ക് പോകുന്നവരെയും മറ്റും വീട്ടിലേക്ക് വിളിച്ചു വലിയ പാര്‍ട്ടികള്‍ നടത്തിയിരുന്നതും പതിവായിരുന്നു എന്നതും ഇപ്പോഴത്തെ വെളിപ്പെടുത്തലുമായി കൂട്ടിവായിക്കേണ്ടതാണ്. വീട്ടിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുകയും പാര്‍ട്ടികള്‍ പോലെ കൂടുതല്‍ സമയം ചെലവിടേണ്ടി വരുമ്പോള്‍ ടോയ്ലെറ്റ് ഉപയോഗിക്കാന്‍ പ്രേരണ ഉണ്ടാകുന്നതിലൂടെ കൂടുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉള്ള സാഹചര്യം ലഭിച്ചേക്കും എന്ന സാധ്യതയാണ് ഈ പെരുമാറ്റത്തിലൂടെ പുറത്തു വരുന്നത്.
എന്നാല്‍ തനിക്ക് സ്വയം ഭോഗ തൃഷ്ണ കൂടുതലായതിനാല്‍ അതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തത്, അതിനാല്‍ ഒരു സ്വകാര്യ ആവശ്യത്തിനായി ചെയ്ത പ്രവര്‍ത്തിയായി കണക്കാക്കി മാപ്പ് നല്‍കണം എന്ന ജാള്യത തെല്ലും തോന്നാത്ത അറപ്പുളവാക്കുന്ന ഭാഷയും ഇയാളില്‍ നിന്നും പുറത്തു വന്നതിന്റെ തെളിവും ഇപ്പോള്‍ ഇരകളുടെ കൈവശമുണ്ട്. ഏതു നിയമ ഏജന്‍സികള്‍ക്ക് മുന്‍പിലും അത് ഹാജരാക്കാം എന്നാണ് ഇരകളായവരുടെ നിലപാട്.
പെണ്‍കുട്ടിക്ക് പരിചയമുള്ള ബര്‍മിങാം നിവാസികള്‍ അടക്കം ഉള്ളവര്‍ ഇയാളുടെ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് നില്ക്കക്കള്ളി ഇല്ലാതെ ദൃശ്യങ്ങള്‍ ലാപ് ടോപ്പില്‍ ഉണ്ടെന്ന വിവരം ബാന്‍ഡ് 6 നഴ്സ് ആയി ജോലി ചെയ്യുന്ന യുവാവിന് സമ്മതിക്കേണ്ടി വന്നത്. ഇതോടെ ലാപ് ടോപ് ചോദ്യം ചെയ്യാന്‍ എത്തിയവര്‍ ബലമായി പിടിച്ചെടുക്കുക ആയിരുന്നു എന്നാണ് ഇപ്പോള്‍ അറിയാനാകുന്നത്. എന്നാല്‍ ഈ ലാപ് ടോപ് ഇപ്പോള്‍ കുറ്റം ചെയ്ത ആള് സൂക്ഷിക്കുന്നതിനേക്കാള്‍ അപകടകരമായി മാറിയിരിക്കുകയാണ് എന്ന ഭയമാണ് ഇയാളുടെ വീട്ടില്‍ താമസിച്ചിരുന്ന ഒരു പെണ്‍കുട്ടി പങ്കുവച്ച ആശങ്ക. ദൃശ്യങ്ങള്‍ ഇനി ആരൊക്കെ കാണും, എവിടെയെല്ലാം കൈമാറ്റം ചെയ്യപ്പെടും എന്ന ആശങ്കയും ഇയാളുടെ ഇരകള്‍ക്കുണ്ട്. ലാപ് ടോപ് പൊലീസിന് കൈമാറും എന്നാണ് ഇത് കൈക്കലാക്കിയവര്‍ പറഞ്ഞിരുന്നതെങ്കിലും വിവരം ഇപ്പോഴും പോലീസില്‍ എത്തിയോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.
അതേസമയം, ആശുപത്രിയിലെ ഓപ്പറേഷന് തീയേറ്ററില്‍ ഫോര്‍ കണ്ട്രോള് നഴ്സ് വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ, സര്‍ജറി കഴിഞ്ഞ് മയക്കം വിട്ടുണരാത്ത രോഗികളെ നോക്കേണ്ട ചുമതലയും ഇയാള്‍ക്കുണ്ട്. അവരോട് എന്തെങ്കിലും തരത്തില്‍ മോശമായ തരത്തില്‍ ഇയാള്‍ പെരുമാറിയിട്ടുണ്ടോ എന്ന തരത്തില്‍ പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ആശുപത്രി അധികൃതര്‍ ആ തരത്തിലും അന്വേഷണം നടത്തുന്നുണ്ട്. ബാന്‍ഡ് 6 നഴ്സ് എന്ന തരത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഒരാൡ നിന്നാണ് ഇത്രയും ദുരുദ്ദേശപരമായ പ്രവര്‍ത്തി ഉണ്ടായതെന്നത് മലയാളി നഴ്സിംഗ് സമൂഹത്തിന് തന്നെ അപമാനകരമായിരിക്കുകയാണ്. ഇയാള്‍ക്കൊപ്പം നിരവധി മലയാളി നഴ്സുമാരാണ് ജോലി ചെയ്തിരുന്നത്. അവര്‍ക്കെല്ലാം അപമാനമായിരിക്കുകയാണ് ഈ സംഭവം.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മട്ടില്‍ വിശുദ്ധ നാടകം തുടരുന്ന യുവാവിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമ്പോള്‍
അതിനിടെ സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് യുവാവിന്റെ ഭാര്യയും രണ്ടു മക്കളും ഒരാഴ്ച മുന്നേ യുകെയില്‍ നിന്നും നാട്ടിലേക്ക് പോയിരുന്നു. ഇയാള്‍ പൊതു സമൂഹത്തില്‍ പ്രാര്‍ത്ഥനക്കാരനും സ്വകാര്യ ജീവിതത്തില്‍ സൈക്കോ മുഖംമൂടിയും അണിഞ്ഞതാണ് ഭാര്യയെ പ്രകോപിതയാക്കിയത് എന്ന് വ്യക്തമാണ്. എന്നാല്‍ താന്‍ ഇപ്പോഴും വലിയ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന മട്ടിലാണ് തന്നെ വിവരം അറിഞ്ഞു ബന്ധപ്പെടുന്നവരോട് ഒളികാമറ കാഴ്ചകളുടെ കാമുകന് പ്രതികരിക്കുന്നത് എന്നതാണ് ഏറ്റവും കൗതുകകരം.
രണ്ടു വര്‍ഷം മുന്‍പ് സമാന സാഹചര്യങ്ങളില്‍ യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവതികളെ പ്രണയം നടിച്ചു ചാക്കിട്ടു വീഴ്ത്തിയ യുവാവ് അവരുമായി കിടപ്പറ പങ്കിടുന്നതിന്റെയും വീഡിയോ കോള്‍ വഴി നഗ്നത പങ്കു വയ്ക്കയുകയും ചെയ്തതിന്റെ വിവരം വലിയ ചര്‍ച്ചയായി മാറിയിരുന്നു. തുടര്‍ന്ന് പ്ലീമൗത്തില്‍ ജോലി തേടി എത്തിയ യുവാവ് നിന്ന നില്പ്പില് നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇയാളുടെ ഡോക്ടറായ ഭാര്യയാണ് അന്ന് നിര്‍ണ്ണായകമായ വിവരങ്ങള്‍ കൈമാറിയത്.
ഇയാള്‍ പണം കൈക്കലാക്കി വഞ്ചിക്കാന്‍ ശ്രമിച്ച യുവതി ഫേസ്ബുക്ക് ഹാക്ക് ചെയ്തു നിര്‍ണായക വിഡിയോകള്‍ ഡൗണ്‍ ലോഡ് ചെയ്തതാണ് ആ കേസില്‍ വിവരങ്ങള്‍ പുറത്തറിയാന്‍ കാരണമായത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം യുവാവുമായി ലൈംഗിക കേളികള്‍ക്ക് വിധേയരായ യുവതികള്‍ക്ക് പരാതിപ്പെടാന്‍ സാധിക്കാത്ത സാഹചര്യം ആയതിനാലാണ് അന്ന് അയാള്‍ പോലീസില്‍ പെടാതെ രക്ഷപ്പെട്ടതും, എന്നാല്‍ ഇപ്പോള്‍ കവന്‍ട്രിയില്‍ നിന്നും എത്തുന്ന കേസില്‍ പരാതിക്കാര്‍ ഇരകളാണ് എന്നതിനാല്‍ സംഭവം കൂടുതല്‍ ഗൗരവമേറുകയാണ്.
മാത്രമല്ല ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയുന്ന രഹസ്യ ക്ലിപ്പുകള്‍ക്ക് പോണ് സൈറ്റുകളും മറ്റും പൊന്നും വില നല്കാന് തയ്യാറാകുന്ന സാഹചര്യത്തില്‍ പണ സമ്പാദനത്തിനു വേണ്ടിയും ഇങ്ങനെ ചെയ്യുന്നവര്‍ ഏറെയാണ്. കവന്‍ട്രിയിലെ ഒളികാമറ വിദഗ്ധന്‍ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ എവിടെയെങ്കിലും അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെങ്കില്‍ പോലീസ് കേസിലൂടെ മാത്രമേ അത് സാധ്യമാകൂ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.