ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമം 2029ൽ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതിനായി വനിത സംവരണ നിയമത്തിൽ ഈയാഴ്‌ച പാർലമെൻ്റ് ഭേദഗതി കൊണ്ടുവരുമെന്നും പുതിയ ചരിത്രം സൃഷ്ടിക്കാൻ രാജ്യം ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന നാരി ശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാമൂഹിക നീതി വെറുമൊരു മുദ്രാവാക്യമല്ലാത്ത സമത്വമുള്ള ഇന്ത്യക്കായുള്ള തീരുമാനമാണിതെന്നും അത് രാജ്യത്തെ തൊഴിൽ സംസ്കാരത്തിൻ്റെ സ്വാഭാവിക ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.2023ൽ അവതരിപ്പിച്ച നാരീ ശക്തി വന്ദൻ അധിനിയം എല്ലാ പാർട്ടികളും ഏകകണ്ഠമായാണ് പാസാക്കിയത്. 2029ന് മുമ്പ് നിയമം നടപ്പാക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഏപ്രിൽ 16 മുതൽ മൂന്ന് ദിവസത്തെ പ്രത്യേക പാർലമെൻ്റ് സമ്മേളനം ചേരുന്നത്.
വനിത സംവരണം യാഥാർഥ്യമാക്കാൻ രാഷ്ട്രീയ പാർട്ടികൾ പരസ്‌പര സഹകരണത്തോടെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ സഭയുടെ അന്തസ്സ് പുതിയ ഉയരങ്ങളിലെത്തുമെന്നും മോദി ഓർമിപ്പിച്ചു. രാജ്യത്തെ മുഴുവൻ സ്ത്രീകളും ഈ തീരുമാനത്തിൽ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡല പുനർനിർണയം ഉടൻ
പുതിയ സെൻസസിൻ്റെയും മണ്ഡല പുനർനിർണയത്തിൻ്റെയും അടിസ്ഥാനത്തിലാണ് വനിത സംവരണം നടപ്പാക്കുന്നത്. നിലവിൽ സെൻസസ് വൈകുന്നതിനാൽ 2011ലെ ഡാറ്റ ഉപയോഗിച്ച് പരിധി നിർണയിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇതിനായുള്ള ഡീലിമിറ്റേഷൻ ബില്ലും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കും. മണ്ഡല പുനർനിർണയം പൂർത്തിയാകുന്നതോടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കും. സംവരണം നടപ്പാക്കുന്നതിന് രണ്ട് ബില്ലുകളിലും ഭരണഘടനാ ഭേദഗതികൾ ആവശ്യമാണ്. അതേസമയം ബില്ലിൽ ഒബിസി സംവരണത്തിന് പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ എസ്‌സി, എസ്ടി സംവരണം പഴയതുപോലെ തുടരും.മാതൃകയായി തദ്ദേശ സ്ഥാപനങ്ങൾ
രാജ്യത്തെ ഭരണ നിർവഹണത്തിൽ സ്ത്രീകൾ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഇതിനൊരു മികച്ച ഉദാഹരണമാണ്. ഇന്ത്യയിലെ തദ്ദേശ സ്ഥാപനങ്ങളിൽ 14 ലക്ഷത്തിലേറെ സ്ത്രീകൾ ഇന്ന് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
ഏകദേശം 21 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളിൽ സ്ത്രീ പ്രാതിനിധ്യം 50 ശതമാനത്തോളമായി ഉയർന്നു.രാഷ്ട്രപതി, പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിയ സുപ്രധാന പദവികൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജനനം മുതൽ മരണം വരെ സ്ത്രീകളെ പിന്തുണയ്ക്കുന്ന ഒട്ടേറെ പദ്ധതികൾ 2014 മുതൽ സർക്കാർ വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.