കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ ദരിദ്രരെ കബളിപ്പിച്ച് വൃക്കകള്‍ തട്ടിയെടുത്ത് വൻതുകയ്ക്ക് വില്‍ക്കുന്ന വൻ അവയവക്കച്ചവട റാക്കറ്റ് സംഘം പിടിയില്‍.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രോഹിത് തിവാരി (34) എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ ഡോക്ടറായി ചമഞ്ഞ് മുപ്പതോളം ശസ്ത്രക്രിയകള്‍ നടത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമകളടക്കം പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ടെലിഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് റാക്കറ്റ് ഇരകളെ കണ്ടെത്തിയിരുന്നത്. 5 മുതല്‍ 10 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് ഇവര്‍ പാവപ്പെട്ട ആളുകളില്‍ നിന്ന് വൃക്കകള്‍ സ്വീകരിക്കുന്നത്.എന്നാല്‍ സമ്പന്നരായ ആവശ്യക്കാരില്‍ നിന്ന് 60 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വാങ്ങി വില്‍ക്കുകയുമായിരുന്നു ഇവരുടെ രീതി.
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ പോലും ഒരു വൃക്കയുമായാണ് ജീവിക്കുന്നത്,അദ്ദേഹം ഇപ്പോള്‍ സിനിമകളില്‍ സജീവാണെന്നടക്കം പറഞ്ഞാണ് മാഫിയ സംഘം പാവപ്പെട്ട ആളുകളെ വലയില്‍ വീഴ്ത്തുന്നത്.
കേസിലെ മുഖ്യപ്രതിയായ രോഹിത് തിവാരിയെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ ഡോക്ടറാണെന്ന് അവകാശപ്പെടുകയും നിരവധി ശസ്ത്രക്രിയകള്‍ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയാ സമയത്ത് ഏപ്രണ്‍ ധരിച്ചും സ്റ്റെതസ്കോപ്പ് ഉപയോഗിച്ചും ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ ഇയാള്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും പൊലീസിന് ലഭിച്ചു. കൃത്യമായ മെഡിക്കല്‍ പരിശീലനമില്ലാത്ത ഒരാള്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് പല രോഗികളും മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.കാണ്‍പൂരിലെ അഹൂജ ഹോസ്പിറ്റല്‍, പ്രിയ ഹോസ്പിറ്റല്‍, മെഡ്‌ലൈഫ് ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിയമവിരുദ്ധമായി ശസ്ത്രക്രിയകള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ ആശുപത്രികളില്‍ രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബെഡ് ഹെഡ് ടിക്കറ്റുകളോ മറ്റ് ഔദ്യോഗിക രേഖകളോ സൂക്ഷിച്ചിരുന്നില്ല. പകരം വെറും പ്ലെയിൻ പേപ്പറുകളിലാണ് ചികിത്സാ വിവരങ്ങള്‍ കുറിച്ചിരുന്നത്.അഹൂജ ഹോസ്പിറ്റല്‍ ഉടമകളായ ഡോ. സുർജിത് അഹൂജ, ഭാര്യ പ്രീതി അഹൂജ, ഇടനിലക്കാരനായ ശിവം അഗർവാള്‍ എന്നിവരാണ് അറസ്റ്റിലായ പ്രമുഖർ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് ഈ റാക്കറ്റിന് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്
മുംബൈ,കൊല്‍ക്കത്ത,നേപ്പാള്‍ എന്നിവടങ്ങളിലും അവയവ മാഫിയയുടെ ബന്ധങ്ങള്‍ നീണ്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.