ന്യൂയോർക്ക്: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അമേരിക്ക സന്ദർശിക്കുന്ന വേളയിൽ, ചരിത്രപ്രസിദ്ധമായ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ബുധനാഴ്ച, സെപ്റ്റംബർ 11 ആക്രമണത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന ചടങ്ങിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇന്ത്യയിലെ വിവിധ രാജവംശങ്ങൾ കൈവശം വെച്ചിരുന്നു ഈ വജ്രം നിലവിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ശേഖരത്തിലാണുള്ളത്. ഈ വിഷയം ഔദ്യോഗിക അജണ്ടയുടെ ഭാഗമല്ലെങ്കിലും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാൽ താൻ ഉന്നയിക്കുമെന്നാണ് മംദാനി മാധ്യമങ്ങളോട് പറഞ്ഞത്. 'രാജാവിനോട് പ്രത്യേകമായി സംസാരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ, കോഹിനൂർ വജ്രം ഇന്ത്യക്ക് തിരികെ നൽകാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടേക്കാം.' ന്യൂയോർക്കിൽ ബ്രിട്ടീഷ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യൻ വംശജനായ മംദാനി പറഞ്ഞു.
മംദാനിയും രാജാവും തമ്മിൽ 9/11 സ്മാരകത്തിൽവെച്ച് വൈകുന്നേരം കൂടിക്കാഴ്ച നടത്തിയെങ്കിലും, ഈ വിഷയം അവിടെ ചർച്ച ചെയ്യപ്പെട്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മംദാനിയുടെ പരാമർശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ബെക്കിങ്ഹാം കൊട്ടാരം തയ്യാറായില്ല. മാത്രമല്ല, മേയറുടെ ഓഫീസും ഈ ചർച്ചകളെക്കുറിച്ച് കൂടുതൽ വിശദാംസങ്ങൾ നൽകിയിട്ടില്ല. ചരിത്രപരമായ പ്രാധാന്യമുള്ള ഈ വജ്രം ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അത് തിരികെ വേണമെന്നും ഇന്ത്യ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഉടമ്പടി പ്രകാരം തങ്ങൾക്കാണ് ഇതിന്റെ നിയമപരമായ അവകാശമെന്ന നിലപാടിലാണ് ബ്രിട്ടൻ ഇപ്പോഴും തുടരുന്നത്.
ഇന്ത്യയിൽനിന്നുള്ള 105.6 കാരറ്റ് വജ്രമായ കോഹിനൂർ വിവിധ രാജവംശങ്ങളിലൂടെ കടന്നുപോയ ശേഷമാണ് 1849-ൽ ലാഹോർ ഉടമ്പടി വഴി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തത്. വജ്രം സിഖ് രാജാവിൽനിന്ന് ഭീഷണിപ്പെടുത്തി വാങ്ങിയതാണ് എന്നാണ് ഇന്ത്യ വാദിക്കുന്നത്. അന്ന് ബാലനായിരുന്ന മഹാരാജ ദുലീപ് സിങ്ങിനെ, വജ്രം അടിയറ വെക്കാൻ ബ്രിട്ടീഷ് സൈന്യം നിർബന്ധിക്കുകയായിരുന്നു. നിലവിൽ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലാണ് ഈ വജ്രം പതിച്ചിരിക്കുന്നത്. ഈ കിരീടം ലണ്ടൻ ടവറിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. കൊളോണിയൽ ചൂഷണത്തിന്റെ പ്രതീകമായി ഇതിനെ കാണുന്ന ഇന്ത്യ ഇത് തിരികെ നൽകണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
'നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ വേരുകളുള്ള വിലമതിക്കാനാവാത്ത വസ്തു' എന്നാണ് ഇന്ത്യ മുൻപ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, 19-ാം നൂറ്റാണ്ടിലെ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ വജ്രത്തിന്മേൽ തങ്ങൾക്കാണ് നിയമപരമായ ഉടമസ്ഥാവകാശമെന്ന് നിലപാടിൽ തുടരുകയാണ് ബ്രിട്ടൻ. ഇന്ത്യൻ വംശജമായ ഈ വജ്രം ബ്രിട്ടീഷുകാർ കൊണ്ടുപോകുന്നതിന് മുമ്പ് മുഗളന്മാർ, പേർഷ്യൻ ഷാമാർ, അഫ്ഗാൻ അമീറുമാർ എന്നിവരുൾപ്പെടെയുള്ള നിരവധി ഭരണാധികാരികളുടെ കൈകളിലൂടെ കടന്നുപോയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.