തിരുവനന്തപുരം: കരാർ കാലാവധി കഴിഞ്ഞിട്ടും മണിയാർ ജലവൈദ്യുത പദ്ധതി തിരിച്ചുപിടിക്കാതെ സ്വകാര്യ കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാൻ സർക്കാരും കെ.എസ്.ഇ.ബിയും കൂട്ടുനിൽക്കുന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
കാർബൊറാണ്ടം യൂണിവേഴ്സൽ എന്ന കമ്പനിയുമായി ഉണ്ടായിരുന്ന ബൂട്ട് കരാർ 2024 ഡിസംബർ 31-ന് അവസാനിച്ചതാണ്. എന്നാൽ 14 മാസം പിന്നിട്ടിട്ടും പദ്ധതി ഏറ്റെടുക്കാതെ കമ്പനിക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ അവസരം നൽകിയതിലൂടെ 56 കോടി രൂപയുടെ നഷ്ടം ബോർഡിനുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിറ്റിന് വെറും 40 പൈസയിൽ താഴെ ഉത്പാദന ചെലവുള്ള വൈദ്യുതിയാണ് കരാർ ലംഘിച്ച് കൈവശം വെച്ച് കമ്പനി പുറത്തുള്ളവർക്ക് മറിച്ചുവിൽക്കുന്നത്. പീക്ക് അവറുകളിൽ യൂണിറ്റിന് 10 മുതൽ 14 രൂപയ്ക്ക് വരെ വിൽക്കുന്നതിലൂടെ കമ്പനി വൻ കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്. കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയും ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും ചെയ്യുമ്പോഴാണ് സ്വന്തം പദ്ധതി തിരിച്ചുപിടിക്കാൻ ബോർഡ് മടി കാണിക്കുന്നത്. 12 മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തിന് മണിക്കൂറിൽ 12,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നിരിക്കെയാണ് ഈ അനാസ്ഥ തുടരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയും ഈ പകൽക്കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയാണ്. പദ്ധതി തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവുണ്ടായിട്ടും ബോർഡ് അത് നടപ്പിലാക്കാത്തത് ദുരൂഹമാണ്. ഇത്രയും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഒരു യൂണിറ്റിന് കുറഞ്ഞ ചിലവിൽ ഉത്പാദിപ്പിക്കാവുന്ന വൈദ്യുതി നഷ്ടപ്പെടുത്തി ബോർഡിനെ കടക്കെണിയിലാക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.