ന്യൂഡൽഹി: സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യുവിനേയും ഹൈക്കോടതി അഭിഭാഷക എ.കെ. പ്രീതയെയും കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശചെയ്തു.
ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർത്ത് സുപ്രീം കോടതിയിൽ കേരള സർക്കാരിനുവേണ്ടി സത്യവാങ്മൂലം ഫയൽചെയ്തത് അഭിഭാഷകയായ ലിസ് മാത്യു ആയിരുന്നു. 2008-ൽ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയി. 2024 ജനുവരി 19-ന് ലിസ് മാത്യുവിനേയും ഭർത്താവ് രാകേന്ദ് ബസന്തത്തിനെയും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരായി ഡെസിഗനേറ്റ് ചെയ്തു. സുപ്രീം കോടതിയിൽ ഒരേ ദിവസം സീനിയർ അഭിഭാഷരായി ഡെസൈനേറ്റ് ചെയ്യപ്പെട്ട ഏക ദമ്പതികളാണ് ലിസും രാകേന്ദും. ഡൽഹി സംസ്‌കൃതി സ്‌കൂളിൽ പഠിക്കുന്ന താര ബസന്ത്, നിഖിൽ ബസന്ത് എന്നിവരാണ് മക്കൾ. കൊച്ചി പനമ്പള്ളിനഗറിൽ താമസിക്കുന്ന മാത്യു അന്ത്രപ്പേർ, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ.
എ.കെ. പ്രീത- രോഗികളുടെ മൗലികാവകാശം സംബന്ധിച്ച സുപ്രധാന ഉത്തരവ് സമ്പാദിച്ച അഭിഭാഷക മെഡിക്കൽ റെക്കോർഡുകൾ ഒരു രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് എ.കെ. പ്രീത വാദിച്ച കേസിലാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ഏറ്റവും സുപ്രധാനമായ ഉത്തരവുകളിൽ ഒന്നായാണ് ഈ ഉത്തരവിനെ വിശേഷിപ്പിക്കുന്നത്. പിങ്ക് പോലീസ് കേസ്, തോട്ടം തൊഴിലാളികളുടെ നിർവചനം എന്നിവ സംബന്ധിച്ച സുപ്രധാനമായ വിധികളും പ്രീത ഹാജരായ കേസുകളിലാണ് കേരള ഹൈക്കോടതി പുറപ്പടുവിച്ചത്. ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് റെഡി ടു വൈറ്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായതും എ.കെ. പ്രീതയാണ്. കേരള ഹൈക്കോടതിയിൽ മൂന്ന് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് എ.കെ. പ്രീത. ഹൈക്കോടതി മുൻ ജഡ്ജി എം. രാമചന്ദ്രന്റെ ജൂനിയർ ആയിരുന്നു. ഭരണഘടന, തൊഴിൽ, സർവീസ് കേസുകളിൾ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലോ അക്കാഡമിയിൽനിന്ന് 1996-ൽ നിയമത്തിൽ ബിരുദം നേടിയ പ്രീത 1997 മുതൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ലോ കോളേജിലെ പ്രിൻസിപ്പൽ ഡോ. ഗിരിശങ്കർ ആണ് ഭർത്താവ്. അഭിഭാഷകൻ ബി.ആർ. അരവിന്ദൻ നായർ, കൃഷ്ണമ്മ എന്നിവരാണ് മാതാപിതാക്കൾ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.