ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനൺ ഉൾപ്പെടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു.
വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്.
'ഇറാൻ ഹോർമുസ് തുറന്നുതരികയും യുഎസ്, ഇസ്രായേൽ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ, രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ ഇസ്രയേൽ പിന്തുണയ്ക്കുന്നു' നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
ഇറാൻ ഭീകരഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രയേലും പിന്തുണയ്ക്കുന്നു. ചർച്ചകളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. 'ഇറാൻ ഇനി അമേരിക്കയ്ക്കും ഇസ്രയേലിനും അറബ് അയൽരാജ്യങ്ങൾക്കും ലോകത്തിനും ആണവ, മിസൈൽ, ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രയേലും പിന്തുണയ്ക്കുന്നു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനൺ ഉൾക്കൊള്ളുന്നില്ല' നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഇറാൻ യുഎസ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാദങ്ങളെ തള്ളുന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചിരിക്കുന്നത്. ലെബനണിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെന്നാണ് ഷെഹബാസ് ഷെരീഫ് അറിയിച്ചിരുന്നത്. അതേസമയം ഇറാൻ യുഎസിന് മുന്നിൽവെച്ച ഉപാധികളിൽ ലെബനണിലെ ആക്രമണവും അവസാനിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെ 1,530 പേർ മരിച്ചതായാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.