കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഇക്കുറി നിയമസഭയില്‍ കടിച്ച് കീറുന്ന പുലികളെപ്പോലെ ബിജെപി അംഗങ്ങള്‍ ഉണ്ടാകുമെന്നും, ഭരണപക്ഷത്തിന് ഉറക്കമില്ലാത്ത രാത്രികളായിരിക്കും വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇത്തവണ 'സര്‍പ്രൈസ് റിസള്‍ട്ട്' ഉണ്ടാകുമെന്ന ഐബി റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് സുരേഷ് ഗോപി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. 'പാലാക്കാര് കൊടുക്കൂ, ഷോണ്‍ എടുക്കട്ടെ... അവന്റെ അപ്പന് പൂഞ്ഞാറും എടുക്കട്ടെ' എന്ന് പറഞ്ഞുകൊണ്ട് പി.സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും അദ്ദേഹം പരസ്യ പിന്തുണ പ്രഖ്യാപിച്ചു. സ്വര്‍ണ്ണം മോഷ്ടിച്ചവരോട് അത് തിരികെ കൊണ്ടുവന്ന് വെക്കടാ എന്ന് മുഖത്ത് നോക്കി ചോദിക്കാന്‍ കെല്‍പ്പുള്ളവര്‍ നിയമസഭയില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം ഏക സിവില്‍ കോഡിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി, എഫ്സിആര്‍എ (FCRA) നിയന്ത്രണങ്ങളില്‍ ആശങ്കപ്പെടുന്നവര്‍ കള്ളന്മാരാണെന്നും പരിഹസിച്ചു. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നവര്‍ക്കും ബിനാമി ഇടപാടുകള്‍ ഇല്ലാത്തവര്‍ക്കും നിയമത്തെ ഭയപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിജെപിയുടെ ശക്തമായ സാന്നിധ്യം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്നും വികസന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മധ്യകേരളത്തില്‍ പി.സി. ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിക്കുമെന്നാണ് സുരേഷ് ഗോപിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഈ പ്രസ്താവനകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കൊട്ടിക്കലാശത്തിന് മുന്നോടിയായി സുരേഷ് ഗോപിയുടെ സാന്നിധ്യം എന്‍ഡിഎ ക്യാമ്പുകളില്‍ വലിയ ആവേശം വിതറിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.